കറാച്ചി: ലോകത്ത് ഭീകരരുടെ ഏറ്റവും വലിയ സ്പോൺസർമാരാണ് പാകിസ്ഥാൻ. സ്വന്തം ജനങ്ങൾ പട്ടിണികിടക്കുമ്പോഴും ഭീകരർക്ക് ചെല്ലും ചെലവും കൊടുത്ത് പോറ്റിവളർത്താനാണ് പാകിസ്ഥാന് എന്നും താത്‌പര്യം. എന്നാൽ ചക്കിന് വച്ചത് കൊക്കിന് കൊണ്ടപോലെത്തെ അവസ്ഥയിലാണ് പാകിസ്ഥാൻ ഇപ്പോൾ. നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) നടത്തിയ വെടിവയ്പ്പിൽ നാലുപൊലീസുകാർ ഉൾപ്പടെ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്.പൊലീസുകാരുൾപ്പെടെ ഇരുനൂറ്റമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു ആക്രമണം.
ആദ്യം എല്ലാ പ്രോത്സാഹനവും കൊടുത്ത് വളർത്തിയെങ്കിലും തങ്ങളുടെ കൈയിൽ നിൽക്കില്ലെന്ന് കണ്ടതോടെ പാകിസ്ഥാൻ ടി എൽ പിയെ കൈവിടുകയായിരുന്നു. ഒടുവിൽ നിരോധിക്കുകയും ചെയ്തു. എന്നാൽ നിരോധനമൊന്നും അവരെ കാര്യമായി ഏശിയിട്ടില്ല. മറ്റ് ഭീകരഗ്രൂപ്പുകളുടെ അത്ര വരില്ലെങ്കിലും ശക്തിയിൽ ഒട്ടും കുറവില്ല. കഴിഞ്ഞദിവസത്തെ ആക്രമണത്തിൽ പൊലീസിനെ ഇവർ നേരിട്ടത് എകെ 47,അത്യന്താധുനിക പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു. വർഷങ്ങൾ പഴക്കമുള്ള പഴഞ്ചൻ തോക്കുകളുമായി എത്തിയ പൊലീസുകാർക്ക് ഇവരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ പോലും കഴിഞ്ഞില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് കൂടുതൽ പേർക്ക് ജീവഹാനി ഉണ്ടാവാത്തത്. പ്രധാന പൊലീസ് ഉദ്യോഗസ്ഥരെയാണ് ടി എൽ പി അംഗങ്ങൾ ലക്ഷ്യമിട്ടത്. സത്യത്തിൽ തങ്ങൾ പോറ്റിവളർത്തിയവരിൽ നിന്ന് ഇത്തരത്തിലൊരു ആക്രമണം പൊലീസുകാർ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
ഇസ്ലാമാബാദിലേക്കുള്ള ടി എൽ പി അനുഭാവികളുടെ മാർച്ച് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പാർട്ടി മേധാവി സാദ് റിസ്‌വിയെ മോചിപ്പിക്കുക, ഫ്രഞ്ച് പ്രതിനിധിയെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള കാരികേച്ചറുകൾ പ്രസിദ്ധീകരിച്ചതാണ് ഫ്രാൻസിനോടുള്ള ടി എൽ പിയുടെ ശത്രുതയ്ക്ക് പ്രധാന കാരണം. ഫ്രാൻസിൽ നിന്നുള്ള ഇറക്കുമതി പൂർണമായി നിരോധിക്കണമെന്നും ടിഎൽപി ആവശ്യപ്പെടുന്നുണ്ട്.
തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പാക് സർക്കാരിന് ടി എൽ പി രണ്ട് ദിവസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്. ഇല്ലെങ്കിൽ ശക്തമായ തിരിച്ചടിക്കുമെന്ന സൂചനയും അവർ നൽകുന്നുണ്ട്. ടി എൽ പി തങ്ങൾക്ക് ശരിക്കും തലവേദനയായി മാറിയെന്ന് പാക് ആഭ്യന്തരമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'ടിഎൽപി ഒരു തീവ്രവാദ സംഘടനയായി മാറിയിരിക്കുന്നു, അതിന്റെ അംഗങ്ങൾ കലാഷ്‌നിക്കോവ് ഉപയോഗിച്ച് പൊലീസുകാർക്ക് നേരെ വെടിയുതിർത്തു' എന്നാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |