തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടപ്പെട്ട് സെന്റ് റോക്സ് കോൺവെന്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ അവിടെ നിന്ന് മാറ്റാൻ ശ്രമിക്കുകയാണെന്ന പരാതി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു.
രണ്ട് സെന്റ് മുതൽ അഞ്ച് സെന്റ് വരെ സ്വന്തമായുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾക്കാണ് ചുഴലിക്കാറ്റിൽ 1000 ചതുരശ്രഅടി വരെയുള്ള വീടുകൾ നഷ്ടമായത്. ഇവർക്ക് സ്ഥിരമായ ഒരു പുനരധിവാസകേന്ദ്രം പോലും നൽകിയിട്ടില്ല. താത്കാലികമായി സെന്റ് റോക്സ് സ്‌കൂളിലെ ക്യാമ്പിലാണ് താമസിപ്പിച്ചിരിക്കുന്നത്. മക്കളെയും പ്രായമായ മാതാപിതാക്കളെയും കൊണ്ട് വഴിവക്കിൽ താമസിക്കാൻ കഴിയില്ലെന്ന് ഇവർ കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. വാടകയ്ക്ക് വീടെടുത്ത് താമസിക്കാൻ സാമ്പത്തിക സ്ഥിതിയില്ലെന്നും സ്ഥിരമായ പുനരധിവാസം ലഭിക്കുന്നതുവരെ സുരക്ഷിതമായ താമസം ഒരുക്കണമെന്നതുമാണ് ഇവരുടെ ആവശ്യം. 16 മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.