കൊച്ചി: കേരളപ്പിറവി ദിനത്തിൽ മലയാളത്തിന് ആദരവ് അർപ്പിക്കാൻ 20 ഭാഷകൾ. സാംസ്കാരിക കൊച്ചിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് എറണാകുളം ടി.ഡി.എം ഹാളിൽ നടക്കുന്ന ഭാഷാ വന്ദന സായാഹ്നത്തിൽ സംസ്കൃതം, തമിഴ്, കന്നഡ, തെലുങ്ക്, ഒറിയ, ഉറുദു, ഹിന്ദി,കാശ്മിരി തുടങ്ങി ഇംഗ്ളീഷ്, ഫ്രഞ്ച്, ജർമ്മൻ,സ്പാനിഷ്, ഇറ്റലി,അറബി എന്നിങ്ങനെ വിദേശ ഭാഷക്കാരും മലയാളത്തിന് ആശംസകൾ നേരും. പലവിധ ഭാഷകൾ സംസാരിക്കുന്നവരെല്ലാം കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇറ്റാലിയൻ അഭിവാദ്യം അർപ്പിക്കുന്നത് നാലു പുരോഹിതരാണ്. കൊവിഡ് ഇടവേളയ്ക്ക് ശേഷം എത്തുന്ന കേരള പിറവി ദിനത്തെ വ്യത്യസ്തങ്ങളായ പരിപാടികളോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നഗരം.
അതിജീവനകാലത്തെ സാഹിത്യം
രാവിലെ 11 ന് ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭാഷാസമ്മേളനം സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. അതിജീവനകാലത്തെ ഭാഷയും സാഹിത്യവും എന്ന വിഷയത്തിൽ പ്രൊഫ.എം.വിനയകുമാർ സംസാരിക്കും. ബാലചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷനാകും. തുടർന്ന് കവി സമ്മേളനം.
പബ്ളിക് ലൈബ്രറിയിൽ
പബ്ളിക് ലൈബ്രറിയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് എൻ.ഇ.സുധീറിന്റെ പ്രഭാഷണം. നാളെ രാവിലെ 9.30 ന് മലയാളഭാഷയും സംസ്കാരവും എന്ന വിഷയത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം.
രമണനെ ആദരിക്കും
കവി ചങ്ങമ്പുഴയുടെ പ്രശസ്തകൃതി രമണൻ പുറത്തിറങ്ങിയ 1936 ഒക്ടോബറിൽ പിറന്ന രമണന് നാളെ ശതാഭിഷേകം. പ്രേമകാവ്യത്തിലെ നായകന്റെ ശതാഭിഷേക വർഷത്തിൽ തന്നെ ശതാഭിഷേകത്തിലെത്തിയ കൊച്ചി ചളിക്കവട്ടത്ത് ഗോവിന്ദന്റെ മകനായി പിറന്ന രമണനെ നഗരം ആദരിക്കും. രമണനാമധാരികളുടെ കൂട്ടായ്മയായ രമണീയം ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിന് ചളിക്കവട്ടത്തെ രമണന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ മേയർ എം.അനിൽകുമാർ മുഖ്യാതിഥിയാകും. രമണന്റെ ആദ്യ പ്രസാധകൻ എ.കെ.ഹമീദിന്റെ മകൻ ഡോ.ഫൈസി, ചങ്ങമ്പുഴയുടെ പുത്രി ലളിത എന്നിവർ പങ്കെടുക്കും.
മാതൃഭാഷ വാരാചരണം
കേരള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാതൃഭാഷാവാരാചരണം തിങ്കളാഴ്ച കവി എസ്.ജോസഫ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജി.കെ.പിള്ള, പി.കൃഷ്ണൻ, രാമചന്ദ്രൻ പുറ്റുമാനൂർ എന്നിവർ സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |