# സർവീസുകൾ കുറയുമെന്ന് ആശങ്ക
ആലപ്പുഴ: ജലഗതാഗത വകുപ്പിൽ ഇരുപത് വർഷത്തിന് ശേഷം നടന്ന കൂട്ട ജനറൽ സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ ഇടയിൽ വ്യാപക പ്രതിഷേധം. പ്രദേശത്തിന്റെയും കായലിന്റെയും കനാലിന്റെയും പുഴയുടെയും സവിശേഷതകൾ മനഃപാഠമാക്കിയ ജീവനക്കാരെ മാറ്റുന്നതിലൂടെ ജലഗതാഗത വകുപ്പിന്റെ സർവീസുകളെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
മാനുഷിക പരിഗണനയില്ലാതെയാണ് കൂട്ട സ്ഥലം മാറ്റം നടത്തിയതെന്നാണ് ജീവനക്കാരുടെ സംഘടനാ നേതാക്കളുടെ ആക്ഷേപം. എന്നാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ജലഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് 700ൽ അധികം ജീവനക്കാരെയാണ് പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.
ലാസ്കർ, ബോട്ട് മാസ്റ്റർ, സ്രാങ്ക് തുടങ്ങിയ വിഭാഗങ്ങളിലാണ് സ്ഥലം മാറ്റം. എന്നാൽ കൊല്ലം, എറണാകുളം ജില്ലകളിൽ വേണ്ടത്ര സ്റ്റേഷനുകൾ ഇല്ലാത്തതിനാൽ തൊട്ടടുത്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളിലേക്കാണ് ജീവനക്കാരെ മാറ്റി നിയമിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലെ ജീവനക്കാരെ അതാത് ജില്ലകളിൽ തന്നെയാണ് മാറ്റിയിട്ടുള്ളത്. കാൻസർ ബാധിച്ച് ഭാര്യ മരിച്ചതിനെ തുടർന്ന് മക്കളെ പരിചരിച്ച് എറണാകുളത്ത് ജോലി നോക്കിയിരുന്ന ജീവനക്കാരനെ ആലപ്പുഴ എടത്വായിലേക്ക് മാറ്റിയത് മാനുഷിക പരിഗണനയില്ലാത്തതിന് ഉദാഹരണമാണെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.
മാനദണ്ഡങ്ങൾ പാലിച്ച്
സർക്കാർ ഓഫീസുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ജലഗതാഗതവകുപ്പ് പ്രവർത്തിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ സ്റ്റേഷനുകൾ. സർക്കാർ തീരുമാനം അനുസരിച്ചാണ് പൊതുസ്ഥലംമാറ്റത്തിന് ലിസ്റ്റ് തയ്യാറാക്കിയത്. ആദ്യം കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ ഉന്നത ഉദ്യോസ്ഥർ ഉൾപ്പെട്ട പ്രത്യേക കമ്മിറ്റി പരിശോധിച്ചാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്.
നേരെയാവാൻ മൂന്നുമാസം വേണ്ടിവരും
1. ജീവനക്കാരെ മാറ്റി നിയമിക്കാൻ മൂന്നുമാസം വേണ്ടിവരും
2. ദുരന്തം ഒഴിവാക്കാൻ ബോട്ടുചാലുകൾ പരിചയപ്പെടുത്തണം
3. പുതിയ ജീവനക്കാർക്ക് ഇതേക്കുറിച്ച് അറിവില്ല
4. സാഹചര്യങ്ങൾ പഠിപ്പിച്ചശേഷമേ സ്ഥലം മാറി പോകാനാവൂ
5. പ്രവർത്തനങ്ങളുടെ ഏകോപനം സ്റ്റേഷൻമാസ്റ്റർക്ക്
സ്ഥലംമാറ്റം: 10 - 20 വർഷം ഒരേസ്ഥലത്ത് ജോലി ചെയ്തിരുന്നവർക്ക്
""
മാനദണ്ഡങ്ങൾ പാലിച്ചാണ് സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാക്കിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയവരെ ഒഴിവാക്കിയിട്ടുണ്ട്.
ഷാജി.വി. നായർ, ഡയറക്ടർ,
ജലഗതാഗതവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |