തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡും വിറ്റ് കാശാക്കുകയാണെന്നും കൊവിഡ് കാലത്ത് യാത്രാക്കൂലി കൂടിയ സ്‌പെഷൽ ട്രെയിനുകൾ ഇറക്കിയത് ഇതിനുദാഹരണമാണെന്നും കെ. മുരളീധരൻ എം.പി. യൂത്ത് കോൺഗ്രസ് മാർച്ചിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായപ്പോഴാണ് ഇന്ധന വില കുറയ്ക്കാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ മതത്തെ ദുരുപയോഗം ചെയ്ത നേതാവാണ് മോദി. കേദാർനാഥിൽ ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രവൃത്തികൾ തരം താണതായിപ്പോയി. ബി.ജെ.പി.യെ കുറ്റം പറയുന്നതിൽ സി.പി.എമ്മിന് താല്പര്യമില്ല. അഞ്ചര വർഷം കേരളം ഭരിച്ച പിണറായി ഒരു തവണ പോലും ഇന്ധന നികുതി കുറച്ചില്ല. മോദിയുടെ പതിപ്പാണ് പിണറായിയെന്നും കെ റെയിൽ പോലുള്ള നടക്കാത്ത പദ്ധതികൾ ഭൂമാഫിയകളെ സഹായിക്കാനാണെന്നും മുരളീധരൻ പറഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ്, റിജിൽ മാക്കുറ്റി, വി.ടി. ബൽറാം, കെ.എസ്. ശബരിനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |