കണക്ഷൻ നൽകിയത് കാൽ ലക്ഷത്തിലധികം പേർക്ക്
പാലക്കാട്: ലോക്ക്ഡൗൺ സമയത്ത് വിപുലീകരിച്ച ബി.എസ്.എൻ.എൽ ഫൈബർ ടു ദി ഹോം പദ്ധതിക്ക് ജില്ലയിൽ ആവശ്യക്കാരേറെ. വീടുകളിലേക്കും പൊതുയിടങ്ങളിലേക്കും ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന പദ്ധതി ലോക്ക്ഡൗൺ കാലത്ത് ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമായിരുന്നു. നിലവിലെ വേഗം കുറഞ്ഞ ബ്രോഡ് ബാൻഡ് കണക്ഷനുള്ളവർക്ക് കേബിൾ ടി.വി നെറ്റ്വർക്കുമായി ചേർന്ന ഈ പദ്ധതി വഴി 100 എം.ബി.പി.എസ് വേഗത്തിൽ ഇന്റർനെറ്റ് ലഭിക്കും. അതുകൊണ്ടുതന്നെ സ്‌കൂളുകൾ തുറന്നിട്ടും ഓൺലൈൻ ക്ലാസ് തുടരുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും ഈ കണക്ഷനെയാണ് ആശ്രയിക്കുന്നത്. ഡൗൺലോഡിനും അപ്‌ലോഡിനും ഒരേവേഗം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
നഗരങ്ങളിലെ പോലെ ഇന്റർനെറ്റ് വേഗത ഉൾഗ്രാമങ്ങളിലും കിട്ടും. സ്വന്തം ഒപ്റ്റിക്കൽ ഫൈബർ കേബിൾ സംവിധാനം കുറവായതിനാലാണ് സ്വകാര്യ കേബിൾ നെറ്റ്വർക്കിന്റെ സഹായം ബി.എസ്.എൻ.എൽ തേടിയിരിക്കുന്നത്.
വർക്ക് ഫ്രം ഹോം വ്യാപകമായ ലോക്ക്ഡൗൺ സമയത്ത് വീടുകളിലെ ഇന്റർനെറ്റ് വേഗം പ്രധാന പ്രശ്നമായിരുന്നു. ബി.എസ്.എൻ.എൽ നേരിട്ടും 200ഓളം കേബിൾ ഓപ്പറേറ്റേർമാർ വഴിയും ജില്ലയിൽ ഇതുവരെ 30,000 കണക്ഷൻ നൽകി.
ലക്ഷ്യം ഉൾപ്രദേശങ്ങളിലും ഇന്റർനെന്റ് വേഗത ഉറപ്പാക്കുക
കേബിൾ ടി.വി നെറ്റ് വർക്കുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി ഉൾപ്രദേശങ്ങളിലടക്കം ഇന്റർനെറ്റ് വേഗം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. 777 രൂപയുടെ പ്ലാൻ കണക്ഷനാണ് കൂടുതലാളുകളും ഉപയോഗപ്പെടുത്തുന്നത്. എല്ലാ പ്ലാനിലും അതത് എം.ബി.പി.എസ് വേഗത കഴിഞ്ഞാലും അൺലിമിറ്റഡ് ഡേറ്റ ലഭ്യമാകും.
എം.എസ്.അജയൻ,
ഡെപ്യൂട്ടി ജനറൽ മാനേജർ,
ബി.എസ്.എൻ.എൽ, പാലക്കാട്
പ്രതിമാസ പ്ലാനുകൾ
449 രൂപ 30 എം.ബി.പി.എസ് 3.3 ടി.ബി ഡേറ്റ
559 രൂപ 60 എം.ബി.പി.എസ് 3.3 ടി.ബി ഡേറ്റ
777 രൂപ 100 എം.ബി.പി.എസ് 1 ടി.ബി ഡേറ്റ
779 രൂപ 100 എം.ബി.പി.എസ് 1 ടി.ബി ഡേറ്റ
949 രൂപ 150 എം.ബി.പി.എസ് 2 ടി.ബി ഡേറ്റ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |