ഖർത്തൂം: സുഡാനിൽ പുതിയ സർക്കാർ രൂപവത്കരണം ഉടനെന്ന് സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ. സൈനിക അട്ടിമറി സമയത്ത് അറസ്റ്റ് ചെയ്ത നാലു മന്ത്രിമാരെ മന്ത്രിമാരെ മോചിപ്പിക്കാനും ബുർഹാൻ ഉത്തരവിട്ടിരുന്നു. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അൽ ബുർഹാൻ നടത്തിയ ടെലിഫോൺ ചർച്ചയ്ക്കു പിന്നാലെയാണ് മന്ത്രിമാരെ മോചിപ്പിച്ചത്. അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ രൂപീകരണം വേഗത്തിലാക്കാൻ സൈന്യം തയ്യാറായത്. പുതിയ സർക്കാർ രൂപവത്കരണത്തിനായി രണ്ടു രാഷ്ട്രീയ പാർട്ടികളുമായി ധാരണയിലെത്തിയതായും സൈനിക മേധാവി പറഞ്ഞു.
സൈനിക അട്ടിമറി നടന്ന സുഡാനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ യു.എൻ മദ്ധ്യസ്ഥ്യശ്രമങ്ങൾ നടത്തിയിരുന്നു. ഒക്‌ടോബർ 25നാണ് നിലവിലുണ്ടായിരുന്ന ജനകീയ സർക്കാറിനെ പിരിച്ചുവിട്ട് സൈന്യം ഭരണം പിടിച്ചെടുത്തത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ചെയ്തു. ഇതിനെതിരെ യു.എസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തുകയും ഉപരോധം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |