ആലുവ: കളഞ്ഞുകിട്ടിയതിനേക്കാൾ വില അദ്ധ്വാനിച്ചു നേടുന്നതിനുണ്ടെന്ന തിരിച്ചറിവ് കൽപ്പണിക്കാരനായ മുപ്പത്തടം മണപ്പറമ്പിൽ പ്രദീപനുണ്ട്. അതാണ് വഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്കു തിരികെ നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ശനിയാഴ്ച രാവിലെ ജോലിക്കുപോകും മുമ്പ് പതിവുപോലെ മുതുകാട് ക്ഷേത്രത്തിൽ തൊഴുതുമടങ്ങുമ്പോഴാണ് ഒന്നര പവന്റെ സ്വർണ്ണമാല വഴിയിൽ കിടന്ന് കിട്ടിയത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങ് നടക്കുന്നതിനാൽ മാലയുടെ ഉടമ ആരെന്നു തിരിച്ചറിയാനായില്ല. ജോലിക്കു പോകേണ്ടതിനാൽ വാർഡ് മെമ്പർ കെ.എൻ. രാജീവിനെ വിളിച്ച് മാല ഏൽപ്പിച്ചശേഷം പണി സ്ഥലത്തേക്ക് പോയി. മെമ്പർ ബിനാനിപുരം സ്‌റ്റേഷനിലെത്തി സി.ഐ. വി.ആർ.സുനിലിനു മാല കൈമാറി.
വാർഡ് മെമ്പറുടെയും ജനമൈത്രി ഓഫീസറായ പി.ജി. ഹരിയുടെയും നേതൃത്വത്തിൽ സമൂഹ മാദ്ധ്യമ കൂട്ടായ്മകളിലൂടെ മാല കളഞ്ഞുകിട്ടിയ വിവരം പ്രചരിപ്പിച്ചതിനു പിന്നാലെ കോട്ടുവള്ളി സ്വദേശികളായ പത്മകുമാർ- ശ്രീജ ദമ്പതികൾ മാലയുടെ അവകാശികളെന്നറിയിച്ച് സ്‌റ്റേഷനിലെത്തി. ക്ഷേത്ര ദർശനത്തിനെത്തിയ ഇവരുടെ കുട്ടിയുടെ മാലയാണിതെന്നു തിരിച്ചറിഞ്ഞതോടെ സി.ഐയുടെ നിർദ്ദേശപ്രാരം പ്രദീപ്കുമാറിനെ വിളിച്ചു വരുത്തി മാല ഉടമകൾക്കു കൈമാറി.
കഷ്ടപ്പാടുകൾക്കിടയിലും സത്യസന്ധത കൈവിടാത്ത പ്രദീപിനെ സി.ഐ. അഭിനന്ദിച്ചു. എസ്.ഐ. രഘുനാഥ്, വാർഡ് മെമ്പർ കെ.എൻ. രാജീവ്, എ.എസ്.ഐ. പി.ജി. ഹരി, സീനിയർ സിപിഒമാരായ ഷീബ, സാജിത എന്നിവർ സന്നിഹിതരായിരുന്നു.
പ്രദീപിന് കുടുംബ യൂണിറ്റിന്റെ ആദരവ്
പ്രദീപിന് എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ സ്‌നേഹാദരം.
ശാഖ വൈസ് പ്രസിഡന്റ് വി.കെ. ഉത്തമൻ ഉപഹാരം കൈമാറി. യൂത്ത് മൂവ്മെന്റ് ആലുവ യൂണിയൻ കൗൺസിലർ അനിത് മുപ്പത്തടം, കുടുംബയൂണിറ്റ് കൺവീനർ എ.ബി. ബാബു, എം.ഡി. ജോഷി, പി.എ. അനിൽകുമാർ, ഉല്ലാസ്, അശോകൻ ശാന്തകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |