# ലക്ഷ്യം സ്ഥിരം യാത്രക്കാർ
ആലപ്പുഴ: ഇന്ധന വിലയിൽ പോക്കറ്റ് ചോരുന്ന ജനങ്ങൾക്ക് താങ്ങാകാൻ സ്മാർട്ട് ടിക്കറ്റുമായി കെ.എസ്.ആർ.ടി.സി. സ്ഥിരം യാത്രക്കാർക്ക് ഇളവുകളോടെയാകും സ്മാർട്ട് കാർഡ് നൽകുന്നത്. കൊവിഡിനെ തുടർന്ന് പൊതുഗതാഗതം ഉപേക്ഷിച്ചവരെ തിരികെ ആകർഷിക്കുന്നതിനാണ് പുതിയ തീരുമാനം.
സ്ഥിരം യാത്രക്കാരിൽ ഭൂരിഭാഗവും വർക്ക് ഫ്രം ഹോമായതോടെ യാത്ര ഒഴിവാക്കുകയും സ്വന്തം വാഹനങ്ങളിൽ യാത്ര പുനരാരംഭിച്ചതുമാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ ഇടിവുണ്ടാക്കിയത്. ഇതിന് പിന്നാലെ ഇന്ധനവില വർദ്ധനവും സാധാരണക്കാരന് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇതോടെയാണ് സ്ഥിരം യാത്രക്കാരെ ആകർഷിക്കുന്നതിന് കെ.എസ്.ആർ.ടി.സി സ്മാർട്ട് ട്രാവൽകാർഡുകളുടെ പരീക്ഷണത്തിന് മുതിർന്നത്.
ടിക്കറ്റെടുക്കുന്നതിന് പകരം സ്മാർട്ട് കാർഡ് ടിക്കറ്റ് മെഷീനിൽ സ്വൈപ്പ് ചെയ്താൽ മതിയാകുംം. ട്രാവൽ കാർഡിന്റെ ഒരു വശത്ത് പരസ്യങ്ങൾ നൽകി വരുമാനമുണ്ടാക്കാനും ഉദ്ദേശമുണ്ട്. ഇതിലൂടെ സ്മാർട്ട് കാർഡ് യാത്രക്കാർക്ക് സൗജന്യമായി നൽകാനും കഴിയും. പിന്നീട് ചാർജ് ചെയ്ത് ഉപയോഗിക്കാം.
ആദ്യഘട്ടം തിരുവനന്തപുരത്ത്
ആദ്യഘട്ടത്തിൽ തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 5,500ൽ അധികം ടിക്കറ്റ് മെഷീനുകളാണ് വാങ്ങിയത്. കൂടുതൽ യന്ത്രങ്ങളെത്തുന്നതോടെ മറ്റു ജില്ലകളിലേക്കും വ്യാപിക്കും. ട്രാവൽ സ്മാർട്ട് കാർഡ് വാങ്ങുന്നവർക്ക് യാത്രയിൽ ഇളവുണ്ടാവും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
പരീക്ഷണം രണ്ടാം തവണ
1. 2017ൽ ട്രാവൽ കാർഡുകൾ ഉപയോഗിച്ചിരുന്നു
2. അച്ചടിച്ച കാർഡുകളായിരുന്നു സ്ഥിരം യാത്രക്കാർക്ക് നൽകിയിരുന്നത്
3. 5000, 3000, 1500, 1000 എന്നിങ്ങനെയായിരുന്നു നിരക്ക്
4. യാത്രാ നിരക്ക് വർദ്ധിച്ചതോടെ പദ്ധതി പിൻവലിച്ചു
5. സ്മാർട്ട് കാർഡ് ക്ളിക്കായാൽ കെ.എസ്.ആർ.ടി.സിക്കും ഗുണകരം
''"
ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ജില്ലയിൽ ഉടൻ പദ്ധതി ആരംഭിക്കും. പ്രാരംഭ നടപടികൾ ആരംഭിച്ചു.
അശോക് കുമാർ, ഡി.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |