തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് ക്ഷേമകാര്യങ്ങൾ നടപ്പാക്കാൻ സർക്കാരിന് ശുപാർശ നൽകുകയാണ് ഈ വിഭാഗക്കാർക്കായുള്ള കമ്മിഷന്റെ ചുമതലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഇതിനായി വിപുലമായ വിവര ശേഖരണം അനിവാര്യമായതിനാലാണ് പഠനാവശ്യത്തിന് ഉതകുന്ന സാമ്പിൾ സർവേ നടത്താൻ കമ്മിഷൻ ശുപാർശ ചെയ്തത്. ഏതെങ്കിലും ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുകയല്ല സർവേയുടെ ലക്ഷ്യം. ഇരുപതിനായിരത്തോളം വരുന്ന തദ്ദേശ വാർഡുകളിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളിൽ നിന്ന് വിവര ശേഖരണം നടത്താനാണ് കമ്മിഷൻ ശുപാർശ. കമ്മിഷന്റെ ആവശ്യപ്രകാരമാണ് സർക്കാർ ഇതിന് ഭരണാനുമതി നൽകിയത്. ഈ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹിക,സാമ്പത്തിക പ്രശ്നങ്ങൾ പഠിച്ച് , ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരുടെ പ്രശ്നങ്ങൾ എല്ലായിടത്തും ഒരു പോലെയായതിനാൽ പഠനാവശ്യത്തിനുള്ള വിവരങ്ങൾക്ക് സാമ്പിൾ സർവേ പര്യാപ്തമാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |