മോണ്ടെവിഡിയോ: ശനിയാഴ്ച ഉറുഗ്വായ്ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റൈൻ താരം ലയണൽ മെസി കളിക്കും. പി എസ് ജിയുടെ കഴിഞ്ഞ ഏതാനും കളികളിൽ ഹാംസ്ട്രിംഗ് ഇൻജുറിയെതുടർന്ന് മെസിക്ക് കളിക്കുവാൻ സാധിച്ചിരുന്നില്ല. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോനി മെസിയെ ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പി എസ് ജിയുടെ ശക്തമായ എതിർപ്പ് പോലും വകവയ്ക്കാതെയാണ് സ്കലോനി മെസിയെ അർജന്റീനയുടെ ടീമിൽ ഉൾപ്പെടുത്തിയത്. എങ്കിലും താരത്തിന് ഉറുഗ്വേയ്ക്കെതിരെ കളിക്കാൻ സാധിക്കുമോ എന്നുറപ്പില്ലായിരുന്നു.
മത്സരം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മെസി നാളത്തെ മത്സരത്തിന് കളത്തിലിറങ്ങാൻ പൂർണ ആരോഗ്യവാനാണെന്ന സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് പരിശീലകൻ സ്കലോനി. "മെസി പൂർണമായും ഫിറ്റ് ആണെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ. മെസിക്ക് ഇന്നത്തെ മത്സരത്തിൽ കളിക്കണമെന്നാണ് ആഗ്രഹം, എനിക്കും മെസിയെ കളിപ്പിക്കണമെന്നു തന്നെയാണ് ആഗ്രഹം," സ്കലോനി മത്സരത്തിന് മുമ്പായി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉറുഗ്വേയിലെ മോണ്ടെവിഡിയോ പട്ടണത്തിൽ ഇന്ത്യൻ സമയം വെളുപ്പിന് 4.30നാണ് മത്സരം. 11 മത്സരങ്ങളിൽ നിന്നും 25 പോയിന്റോടെ ഗ്രൂപ്പിൽ അർജന്റീന രണ്ടാം സ്ഥാനത്താണ്. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ ഇതിനോടകം ലോകകപ്പിന് യോഗ്യത നേടികഴിഞ്ഞു. നവംബർ 16നാണ് ബ്രസീൽ അർജന്റീന മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |