കൊച്ചി: വിദേശത്ത് കഴിയുന്ന ഉടമയുടെ പേരിൽ റോഡിന് ഭൂമിവിട്ടുനൽകുന്നതായി കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ചെന്ന പേരിൽ വില്ലേജ് ഓഫീസർക്കും മുൻ പഞ്ചായത്ത് അംഗമുൾപ്പെടെ രണ്ടുപേർക്കുമെതിരെ പൊലീസിൽ പരാതി. കുമ്പളങ്ങി കെൽട്രോൺഫെറിയുടെ വടക്കുവശത്ത് പഴങ്ങാട് സെന്റ് ജോർജ് പള്ളിയുടെ കുരിശടിയിലേക്കുള്ള വേമ്പനാട്ട് കായലോരത്തെ വഴിയാണ് വിവാദസ്ഥലം. സമീപവാസിയും വിമുക്തഭടനുമായ ബേസിൽ പീറ്റർ വഴിക്കായി ഒരു സെന്റിലധികം സ്ഥലം ഒഴിച്ചിട്ടാണ് മതിൽകെട്ടിയത്. ഇദ്ദേഹംതന്നെ ഇവിടെ 30 മീറ്റർ ചെറിയകാനയും പണിതിട്ടുണ്ട്.
എന്നാൽ പഞ്ചായത്ത് ഇവിടെ കാന പണിയാൻ തുടങ്ങിയതോടെ തർക്കമായി. കായൽ നിരപ്പിനേക്കാൾ 60 സെന്റീമീറ്റർ താഴ്ത്തി കാന പണിതാൽ ഉപ്പുവെള്ളംകയറി ഭൂമി ഉപയോഗ്യമല്ലാതാകുമെന്ന പേരിൽ ഇതിനെ ബേസിൽ പീറ്റർ ചോദ്യംചെയ്തതോടെ കേസായി. ഒരുമാസത്തിനകം തീരുമാനമെടുക്കാനായിരുന്നു ഏപ്രിലിൽ ഹൈക്കോടതി ഉത്തരവ്. ചർച്ചയ്ക്കിടെയാണ് ബേസിൽ ഒപ്പിട്ടുവെന്ന് പറയുന്ന ലാൻഡ് റിലിംഗ്വിഷ്മെന്റ് ഫോം പഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയത്.
2018 ജൂലായ് മൂന്നിന് കുമ്പളങ്ങി വില്ലേജ് ഓഫീസർ ശ്രീകലയ്ക്ക് മുമ്പാകെ ഒപ്പുവച്ച രേഖയിൽ മുൻ ഏഴാം വാർഡംഗം മാർഗരറ്റ് ലോറൻസും കോൺഗ്രസ് ഏഴാംവാർഡ് പ്രസിഡന്റ് ജോൺ മാർട്ടിനുമാണ് സാക്ഷികൾ. പള്ളുരുത്തി പൊലീസിൽ 2021 ജൂലായ് 27ന് നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനാൽ ബേസിൽ പീറ്റർ കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് നിലപാട്.
• ചെയ്യേണ്ടിയിരുന്നത്
റിലിംഗ്വിഷ്മെന്റ് ഫോമിൽ വില്ലേജ് ഓഫീസറുടെയും രണ്ട് സാക്ഷികളുടെയും മുമ്പാകെ ഉടമ ഒപ്പിട്ട് ഭൂമി വിട്ടുകൊടുക്കാനുളള അപേക്ഷ സമർപ്പിക്കണം. ഇത് തഹസിൽദാർ മുഖാന്തിരം അളന്ന് സർവേ നമ്പർ മാറ്റി രേഖകളിൽ പുറമ്പോക്കാക്കണം. ശേഷം ഭൂമി പഞ്ചായത്തിന്റെ അസറ്റ് രജിസ്റ്ററിൽ ഉൾപ്പെടുത്തി മാത്രമേ നിർമ്മിതികൾക്ക് പഞ്ചായത്തിന് അധികാരമുള്ളൂ. ഈ കേസിൽ പഞ്ചായത്തിൽ വ്യാജഅപേക്ഷ സമർപ്പിച്ചതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. വില്ലേജിലും അപേക്ഷ എത്തിയിട്ടില്ല.
പോരാട്ടം രാഷ്ട്രീയമാന്യതയ്ക്ക്
ഭൂമിയുടെ ഉടമസ്ഥതയ്ക്ക്വേണ്ടിയല്ലപോരാട്ടം. മാതൃകയാകേണ്ട പൊതുപ്രവർത്തകരുടെ നിലവാരമില്ലാത്ത സമീപനമാണ് എന്റെ പ്രശ്നം.
ബേസിൽ പീറ്റർ
പൊതുകാര്യമാണ്....
കുരിശടിയിൽ ദു:ഖവെള്ളിയാഴ്ചകളിൽ ഉരുൾനേർച്ച നടത്തുന്ന ഭക്തരുടെ ബുദ്ധിമുട്ടുകൂടി പരിഹരിക്കാനും വഴിനന്നാക്കാനും ആവശ്യപ്പെട്ട് പരാതിക്കാരന്റെ പിതാവും സഹോദരനും സഹോദരിയും കൂടി ഒപ്പിട്ട് നൽകിയ 23പേരുടെ കൂട്ടഹർജി പഞ്ചായത്തിന് നൽകിയിരുന്നു. കാനനിർമ്മാണം തുടങ്ങിയപ്പോൾ തടസം പറയേണ്ടതിന് പകരം തീരാറായപ്പോഴാണ് പ്രശ്നം ഉന്നയിക്കുന്നത്.
ജോൺ മാർട്ടിൻ
പഞ്ചായത്തിന് റോളില്ല....
ബേസിൽ പീറ്ററിന്റെപേരിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തോടെ ലഭിച്ച സമ്മതപത്രത്തെ അടിസ്ഥാനമാക്കിയാണ് പഞ്ചായത്ത് കമ്മിറ്റി കാന പണിയാൻ തീരുമാനിച്ചത്.രേഖയുടെ ആധികാരികതയെക്കുറിച്ച് ബന്ധപ്പെട്ടവർ അന്വേഷിക്കട്ടെ.
ബി. അജിത, സെക്രട്ടറി, കുമ്പളങ്ങി പഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |