കോട്ടയം: പ്രളയത്തിൽ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങൾ വെള്ളത്തിലായതോടെ പച്ചക്കറി വില കുതിച്ചുയർന്നു. ഇന്ധന വില വർദ്ധനവിനൊപ്പം വന്ന പ്രളയം മലയാളികളുടെ കുടുംബ ബഡ്ജറ്റ് തകർത്തു മുന്നേറുകയാണ്. ഏറെ നാളായി സ്റ്റെഡിയായിരുന്ന പലവ്യഞ്ജന സാധനങ്ങളുടെ വിലയും വർദ്ധിച്ചു തുടങ്ങി. പലവ്യഞ്ജനങ്ങളുടെ വില 10 മുതൽ 20 ശതമാനം വരെ ഉയർന്നു. അരിവിലയിലും നേരിയ വർദ്ധന ഉണ്ടായി. എണ്ണ വിലയും കൂടി.
മീനിനും പൊള്ളുന്ന വില
മഴയും കാറ്റും ശക്തമായതോടെ കടലിൽ മീൻ പിടിക്കുന്നതിനും നിയന്ത്രണമായി. മീൻവിലയും ഇതോടെ ഉയർന്നു . അയില, മത്തി, കിളി തുടങ്ങിയ സാധാരണ ഇനങ്ങളുടെ വില ദിവസവും മാറി മറിഞ്ഞ് 200നും 300നും ഇടയിലാണ് . വറ്റ, കാളാഞ്ചി ,മോത, തുടങ്ങിയവ 400-500 റേഞ്ചാണെങ്കിൽ നെയ്മീൻ 800 രൂപയിൽ എത്തി. കായൽ മീനുകളുടെ വിലയും കുതിച്ചുയർന്നു . ഇടത്തരം കരിമീൻ 500- 600 റേഞ്ചിലാണ്. മുരശ് വിലയും 400 കടന്നു.
കോഴി വില കുറഞ്ഞതാണ് ഏക ആശ്വാസം . കിലോയ്ക്ക് 120 -130 വരെ ഉയർന്നത് 100ൽ താഴെ എത്തി. മാട്ടിറച്ചി വില 260-280ലും ആട്ടിറച്ചി 750-760ലും നിൽക്കുകയാണ്.
' പാചക വാതക വില കുത്തനെ ഉയർന്നതിനൊപ്പം പൊള്ളുന്ന പച്ചക്കറി വിലയിൽ ഞെരിപിരി കൊള്ളുകയാണ് ഹോട്ടലുകൾ. ഹോട്ടൽ വിഭവങ്ങളുടെ വില സാധന വിലക്കയറ്റത്തിനൊപ്പം ഉയർത്തിയിട്ടില്ല. ശബരിമല സീസണിൽ പച്ചക്കറി വില ഇനിയും ഉയർന്നേക്കും.അപ്പോൾ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാകും. സർക്കാർ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചുവെങ്കിലും ആ വിലയ്ക്ക് സാധനങ്ങൾ നൽകിയാൽ ഹോട്ടലുകൾ നടത്തിക്കൊണ്ടു പോകാനാവില്ല.'
നാരായണൻ, ഹോട്ടലുടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |