തൃശൂർ: എ.ടി.എമ്മുകളുടെ സെൻസറുകൾ പ്രവർത്തനരഹിതമാക്കി ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടുന്ന നാലംഗ ഉത്തരേന്ത്യൻ സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ ഗോവിന്ദ് നഗർ മനോജ് കുമാർ (55), സൗത്ത് കാൺപൂർ സോലാപർഹ് സൗത്ത് അജയ് ഷങ്കർ (33), കാൺപൂർ പാങ്കി പതർസ സ്വദേശി പങ്കജ് പാണ്ഡേ (25), കാൺപൂർ ധബോളി സ്വദേശി പവൻ സിംഗ് (29) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും നൂറിലധികം എ.ടി.എം കാർഡും 35,000 രൂപയും പിടിച്ചെടുത്തു.
കഴിഞ്ഞ 9, 12 തിയതികളിലായി തൃശൂർ അശ്വിനി ആശുപത്രിക്ക് സമീപമുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മിൽ 1,50,000 രൂപയുടെ ഇടപാടിൽ ദുരൂഹതയുള്ളതായി സംശയിച്ച് എസ്.ബി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ എ.ടി.എം ചാനൽ മാനേജർ ഷിനോജ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വിവിധ ബാങ്കുകളുടെ അക്കൗണ്ടും എ.ടി.എം കാർഡും സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
തട്ടിപ്പ് ഇങ്ങനെ
അക്കൗണ്ടുകളിൽ ചെറിയ തുകകൾ നിക്ഷേപിച്ച് എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കും.
പണം പുറന്തള്ളുന്ന സമയം സെൻസറുകളിൽ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ തിരുകിക്കയറ്റി പ്രവർത്തനരഹിതമാക്കും. പണം ലഭിക്കുമെങ്കിലും പിൻവലിക്കപ്പെട്ടതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തില്ല. തുടർന്ന് പണം ലഭ്യമായില്ലെന്ന് കാട്ടി തട്ടിപ്പുകാർ ബാങ്കിൽ പരാതി നൽകും. ബാങ്ക് നിയമപ്രകാരം ഇത്തരത്തിൽ പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം ഇടപാടുകാരന് പണം മടക്കി നൽകണം. ഈ രീതിയാലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.
എ.ടി.എമ്മുകളിലെ സി.സി.ടി.വി കാമറകളിൽ നിന്നും പ്രതികളുടെ ദൃശ്യങ്ങൾ ഈസ്റ്റ് പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതികളെ തൃശൂർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ് ഫോമിൽ വെച്ച് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും പ്രതികൾ ഇത്തരത്തിൽ തട്ടിപ്പുനടത്തിയിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ കാർഡുകളുടെ യഥാർത്ഥ അക്കൗണ്ട് ഉടമകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്‌പെക്ടർ പ്രമോദ്, സീനിയർ സി.പി.ഒ ഷെല്ലാർ, സി.പി.ഒ വിജയരാജ്, ട്രാഫിക് പൊലീസ് സ്‌റ്റേഷൻ സി.പി.ഒ ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |