ലക്‌നൗ: ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ആയുധങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ചടങ്ങിലാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറിന്റെ (എൽ.സി.എച്ച്.) പരിഷ്‌കൃതരൂപമാണ് വ്യോമസേനയ്ക്ക് കൈമാറിയത്. ആയുധങ്ങളും ഇന്ധനവും വഹിച്ച് 5000 മീറ്റർ ഉയരത്തിൽനിന്ന് ഇറങ്ങാനും അതേ ഉയരത്തിലേക്ക് പറക്കാനും ശേഷിയുള്ള ലോകത്തിലെ ഒരേ ഒരു ഹെലിക്കോപ്ടറാണ് ഇത്. പോർമുഖത്ത് സുശക്തമായി പ്രവർത്തിക്കാൻ ശേഷിയുണ്ട്. അതിന് തക്ക നൂതന സാങ്കേതികവിദ്യ കോപ്ടറിൽ സജ്ജമാക്കിയിട്ടുണ്ട്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് പ്രഹരമേല്പിക്കാനും ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കും ടാങ്ക് ആക്രമണങ്ങളെ പ്രതിരോധിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും എൽ.സി.എച്ച്. ഫലപ്രദമായി പ്രയോജനപ്പെടുത്താനാവും.
രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പുകൾ സേനയ്ക്കായി രൂപകല്പന ചെയ്ത ആളില്ലാ ലഘുവിമാനങ്ങളും ഡ്രോണുകളും കരസേനയ്ക്കും കൈമാറി. 6-7 കിലോഗ്രാം ഭാരമുള്ള ഡ്രോണുകളും ഇവയിൽ ഉൾപ്പെടും. പടക്കപ്പലുകൾക്കായി തയ്യാറാക്കിയ അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ നാവികസേനയുടെയും ഭാഗമായി. പ്രതിരോധ ഗവേഷണവികസനകേന്ദ്രം രൂപകല്പന ചെയ്ത ഈ സംവിധാനം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് നിർമിച്ചത്.
ഝാൻസിയിൽ തുടങ്ങുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ടാങ്ക് വേധ മിസൈലുകളുടെ പ്രൊപ്പൽഷൻ സിസ്റ്റം നിർമിക്കുന്നതിനായി ഭാരത് ഡൈനാമിക്സ് തുടങ്ങുന്ന വ്യവസായശാലയായിരിക്കും ഇവിടെ പ്രധാനം.
ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പാർച്ചന നടത്താൻ സന്ദർശകർക്ക് അവസരം നൽകുന്ന ഇലക്ട്രോണിക് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ന്യൂ ഡൽഹിയിലെ യുദ്ധ സ്മാരകത്തിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.
നാഷണൽ കാഡറ്റ് കോപ്സിന്റെഅലുംനി അസോസിയേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. അദ്ദേഹം തന്നെ ആദ്യത്തെ അംഗത്വമെടുത്തു. എൻ.സി.സി കാഡറ്റുകൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള പദ്ധതികൾക്കും ഇന്നലെ തുടക്കം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |