ആലപ്പുഴ: പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ ആലപ്പുഴ നഗരത്തിലെ അരലക്ഷം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങുന്നു. കഴിഞ്ഞ ദിവസം പൊട്ടിയത് ഉൾപ്പെടെ മൂന്ന് വർഷത്തിനിടെ 68-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്.
അടുത്ത രണ്ട് ദിവസവും നഗരത്തിൽ കുടിവെള്ളം മുടങ്ങും. റോഡ് പൊളിക്കാൻ അനുമതി ലഭിക്കാത്തതിനാൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റി പകരം പൈപ്പ് സ്ഥാപിക്കാനുമാകുന്നില്ല. പൈപ്പ് സ്ഥാപിക്കുന്നതിനായി അമ്പലപ്പുഴ - തിരുവല്ല റൂട്ടിൽ ഒന്നര കിലോമീറ്ററിൽ റോഡ് പൊളിക്കാനായി കേരള റോഡ് ഫണ്ട് ബോർഡിന് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ യൂഡിസ്മാറ്റ് അധികൃതർ 2020 ഒക്ടോബർ മുതൽ പത്തുതവണ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും തകരാർ പരിഹരിച്ച് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് ജി.എസ്.ടി ഉൾപ്പെടെ എട്ട് ലക്ഷംരൂപയാണ് നഷ്ടമാകുന്നത്. ഇതുവരെ നാലുകോടിയിലധികം രൂപ ഈ ഇനത്തിൽ ജലഅതോറിട്ടിക്ക് ചെലവായിട്ടുണ്ട്.
അടിക്കടി പൈപ്പ് പൊട്ടൽ
അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം ആലപ്പുഴ നഗരത്തിലും സമീപത്തെ ഒൻപത് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് 1,524 മീറ്റർ പൈപ്പ് മാറ്റാൻ തീരുമാനിച്ചത്. ഒരുമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ താഴ്ചയിൽ കുഴിയെടുത്ത് വേണം സ്ഥാപിക്കാൻ. കഴിഞ്ഞ ആഴ്ച പൈപ്പിന്റെ തകരാർ പരിഹരിക്കാനെടുത്ത കുഴിയിൽ വീണ് വാഹനയാത്രക്കാരൻ മരിച്ചിരുന്നു.
"'
പൈപ്പ് സ്ഥാപിക്കുന്നതിലെ തർക്കം പരിഹരിക്കാൻ പൊതുമരാമത്ത്-ജലസേചനമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ വിളിച്ച യോഗം ജലസേചന മന്ത്രിയുടെ പിതാവിന്റെ മരണത്തെ തുടർന്ന് മാറ്റിവച്ചു. പത്തുതവണ കേരള റോഡ് ഫണ്ട് ബോർഡിന് കത്ത് നൽകിയെങ്കിലും അനുമതി കിട്ടാത്തതിലൂടെ കോടിക്കണക്കിന് രൂപയാണ് സർക്കാരിന് നഷ്ടം.
ജയരാജ്, പ്രോജക്ട് മാനേജർ, യൂഡിസ്മാറ്റ്
പൈപ്പ് മാറ്റി സ്ഥാപിക്കൽ: 1,524 മീറ്റർ
സർക്കാർ അനുവദിച്ചത്: 15.31 കോടി
അറ്റകുറ്റപ്പണിക്ക് ചെലവാകുന്നത്: 8 ലക്ഷം (ഓരോ തവണയും)
ആലപ്പുഴ കുടിവെള്ള പദ്ധതി
ചെലവ്: 225കോടി
കമ്മിഷൻ ചെയ്തത്: 2017ൽ മേയ് 14ന്
പ്രതിദിനം: 62 ദശക്ഷം ലിറ്റർ വെള്ളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |