ഒരാൾക്ക് ജോലിയും പ്രഖ്യാപിച്ച് എം.കെ. സ്റ്റാലിൻ
ചെന്നൈ: തിരുച്ചറപ്പള്ളിയിലെ പുതുക്കോട്ടയിൽ മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്പെഷ്യൽ എസ്.ഐ ഭൂമിനാഥന്റെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരു കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും നൽകും.
തിരുച്ചറപ്പള്ളി ജില്ലയിലെ നവൽപെട്ട് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എസ്.ഐ ആയിരുന്നു ഭൂമിനാഥൻ. രാത്രികാല പരിശോധനയ്ക്കിടെ മോഷ്ടാക്കളെ പിന്തുടർന്ന അദ്ദേഹത്തെ പുതുക്കോട്ടയ്ക്കു സമീപം വച്ച് മോഷ്ടാക്കൾ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്നലെ പുലർച്ചെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. നവൽപ്പെട്ട് സ്‌റ്റേഷൻ പരിധിയിൽ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ബൈക്കിൽ ചിലർ ആടിനെ കടത്തുന്നത് എസ്. ഐ കണ്ടു. അദ്ദേഹം ഇവരെ ബൈക്കിൽ പിന്തുടർന്നു. ഏറെ ദൂരം പോയപ്പോൾ മോഷ്ടാക്കൾ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ 30 വെട്ട് ഏറ്റിട്ടുണ്ട്. സമീപത്തെ റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹം രാവിലെ നാട്ടുകാർ കണ്ടെത്തിയത്. അന്വേഷണത്തിന് രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വെള്ളം നിറഞ്ഞ വഴിയിൽ കവർച്ചക്കാരുടെ ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അവിടെ വെച്ച് എസ്‌ഐയുമായി ഏറ്റുമുട്ടൽ നടന്നിരിക്കാമെന്നാണ് സൂചന.
ഭൂമിനാഥന്റെ മൃതദേഹം പൊലീസ് ബഹുമതികളോടെ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |