ബദിയടുക്ക: വ്യാജരേഖ നിർമിച്ച് 1.34 ഏക്കർ സ്ഥലം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ ആധാരമെഴുത്തുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പള്ളം റോഡിലെ സി. വിശ്വനാഥ കാമത്തിനെ(55)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തത്.
കേസിലെ ഒന്നാംപ്രതിയായ അരിയപ്പാടിയിലെ വൈ.എ മുഹമ്മദ് കുഞ്ഞി (39) ഒളിവിലാണ്. ഇയാൾ കർണാടകയിലുണ്ടെന്നാണ് സൂചനയെ തുടർന്ന് കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചുവെന്നും പ്രതി ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
മുഗു കറുവം കുഡ്ലുഹൗസിൽ വാണി എൻ. ഭട്ടിന്റെ പരാതിയിൽ മുഹമ്മദ് കുഞ്ഞിക്കും വിശ്വനാഥ കാമത്തിനുമെതിരെ 2019ലാണ് ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നത്. വാണി എൻ. ഭട്ടിന്റെ വീട്ടിൽ ജോലിക്കാരിയായിരുന്ന ചോമാറുവിന് 1981ൽ പട്ടയപ്രകാരം ലഭിച്ച 1.34 ഏക്കർ സ്ഥലം മുഹമ്മദ് കുഞ്ഞി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്നും വിശ്വനാഥകാമത്ത് ഇതിന് കൂട്ടുനിന്നുവെന്നുമാണ് കേസ്. ചോമാറുവിന് പകരം ചോമു എന്ന സ്ത്രീയെ മുൻനിർത്തി ചോമാറു എന്ന ചോമു എന്ന് ആധാരത്തിൽ രേഖപ്പെടുത്തി മുഹമ്മദ് കുഞ്ഞിയുടെ പേരിൽ വ്യാജ ആധാരം നിർമിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മുഹമ്മദ് കുഞ്ഞി സ്ഥലത്ത് നിർമാണപ്രവൃത്തി ആരംഭിച്ചതോടെ വാണി എൻ. ഭട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബദിയടുക്ക എസ്.ഐ സി. സുമേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |