കോഴിക്കോട്: രാമനാട്ടുകര- വെങ്ങളം, വെങ്ങളം- അഴിയൂർ ദേശീയപാത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. ഇന്നലെ ചേർന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് പ്രോജക്ട് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ജനങ്ങളുടെ പരാതിക്ക് കാത്തുനിൽക്കാതെ റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കണം. എം.എൽ.എമാരുടെ സഹായം ലഭ്യമാകാൻ യഥാസമയം വിവരം അറിയിക്കണം. പദ്ധതി പൂർത്തീകരണത്തിന് സമയപരിധി നിർബന്ധമാണ്. പൊതുമരാമത്ത് സ്ഥലങ്ങൾ കൈയേറുന്നതിനെതിരെ കർശന നടപടി എടുക്കും. പി.ഡബ്ലു.ഡിയുടെ അനുമതില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നും അറിയിച്ചു.
വട്ടക്കിണർ -രാമനാട്ടുകര റോഡ്, മീഞ്ചന്ത മേൽപ്പാലം, പന്നിയങ്കര പന്തീരങ്കാവ് റോഡ്, പേരാമ്പ്ര ബൈപ്പാസ് പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു. മലയോര ഹൈവേയുടെ ഭാഗമായ തൊട്ടിൽപ്പാലം തലയാട് റീച്ചിലെ വനഭൂമി വിട്ടുകിട്ടുന്നതിനായി നടപടി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.അതെസമയം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി മാർച്ച് മാസത്തോടെ കോഴിക്കോട് - ബാലുശ്ശേരി റോഡ് നിർമാണ ടെൻഡർ നടപടികൾ തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ടി.പി രാമകൃഷ്ണൻ, ഇ.കെ വിജയൻ, എം.കെ മുനീർ, കാനത്തിൽ ജമീല, കെ.കെ രമ, ലിന്റോ ജോസഫ്, പി.ടി.എ റഹിം, കെ.പി കുഞ്ഞമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ
ഇൻഫ്രാസ്ട്രക്ചർ കോ ഓർഡിനേഷൻ കമ്മിറ്റി നോഡൽ ഓഫീസർ എസ്.സാംബശിവ റാവു, ഡി.ഡി.സി അനുപം മിശ്ര, ഡെപ്യൂട്ടി കളക്ടർമാരായ പി.അൻവർ സാദത്ത്, കെ.ഹിമ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |