തിരുവനന്തപുരം: ''എന്നു ശമ്പളം കിട്ടുമെന്നറിയില്ല, എടുത്ത ലോണിന്റെ അടവുകൾ മുടങ്ങുമ്പോൾ പലിശ കൂടും. വാടക കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥ. ഇപ്പോൾ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം മുന്നോട്ടു പോകാൻ കഴിയുന്നില്ല. സ്വന്തമായി ഒരു കൂര പോലുമില്ല. ആത്മഹത്യയെ കുറിച്ചുവരെ ആലോചിച്ചിട്ടുണ്ട്...'' കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോയിലെ ഡ്രൈവർ സുനിൽകുമാർ തന്റെ ദുരിത ജീവിതം വരച്ചിടുന്നു.
ജൂൺ മുതൽ ശമ്പളം വർദ്ധിക്കുന്നതോടെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 51 കാരനായ സുനിൽ. ഇപ്പോൾ 24,500 രൂപയാണ് ശമ്പളം ലഭിക്കുന്നത്. മകളുടെ വിവാഹച്ചെലവ് ഉൾപ്പെടെയുള്ള ആവശ്യത്തിനായി വായ്പ വാങ്ങിയ ഇനത്തിൽ അഞ്ചു ലക്ഷം രൂപയുടെ കടക്കാരനാണ്. മാസം ആരംഭിച്ച് രണ്ടാം വാരമാകുമ്പോഴാണ് പലപ്പോഴും തുച്ഛമായ ശമ്പളം ലഭിക്കുന്നത്. ഇതൊരു സുനിലിന്റെ മാത്രം അവസ്ഥയല്ല.
2011ലാണ് ഏറ്റവും ഒടുവിൽ കെ.എസ്.ആർ.ടി.സി ശമ്പളം വർദ്ധിപ്പിച്ചത്. ഇത്രയും ഇടവേളയ്ക്കു ശേഷം, കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ ശമ്പള പരിഷ്കരണ പാക്കേജിൽ,10 വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്ക് പോലും 1500-2500 രൂപയുടെ വർദ്ധന മാത്രം. കൊവിഡ് സാഹചര്യം നിലനിൽക്കെ തന്നെയല്ലേ ,സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ചതെന്നാണ് ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ചോദ്യം.
തൊഴിലാളികൾ പറയുന്നത്
കൂടുതൽ ബസുകൾ നിരത്തിലിറക്കുക
കൃത്യമായി സർവീസ് നടത്തുക
ചീഫ് ഓഫീസിൽ പുതിയ നിയമനങ്ങൾ നിറുത്തലാക്കുക
ശമ്പള വർദ്ധന യാഥാർത്ഥ്യമാക്കണം. അല്ലെങ്കിൽ മൂന്ന് അംഗീകൃത സംഘടനകളും ഒരുമിച്ച് അനിശ്ചിത കാല പണിമുടക്ക് നടത്തും''
- ആർ. അയ്യപ്പൻ,
വൈസ് പ്രസിഡന്റ്,
ടി.ഡി.എഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |