വാഷിംഗ്ടൺ: 50 മില്യൺ ബാരലിന്റെ കരുതൽ എണ്ണ നിക്ഷേപം പുറത്തെടുക്കുമെന്ന യു.എസ് പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണവില ഉയർന്നു. എണ്ണവില കുറയ്ക്കുന്നതിന് വേണ്ടിയാണ് കരുതൽ നിക്ഷേപം പുറത്തെടുക്കുമെന്ന് യു.എസ് അറിയിച്ചത്.
യു.എസ് പ്രഖ്യാപനത്തിന് പിന്നാലെ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഒായിലിന്റെ വില വീണ്ടും 77 ഡോളറിലേക്ക് എത്തി. ബ്രെൻഡ് ക്രൂഡിന്റെ വിലയും 80 ഡോളറിലേക്ക് എത്തി. മറ്റു രാജ്യങ്ങളുമായി ചേർന്ന് എണ്ണവില കുറയ്ക്കാനായി ഓയിൽ റിസർവ് പുറത്തെടുക്കുമെന്നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ, യു.കെ തുടങ്ങിയ എണ്ണ ഉപഭോഗ രാജ്യങ്ങളുമായി ചേർന്ന് ഓയിൽ റിസർവ് പുറത്തെടുക്കാനായിരുന്നു യു.എസ് പദ്ധതി.
അമേരിക്ക രണ്ടര ദിവസം ഉപയോഗിക്കുന്ന എണ്ണയാണ് ഇത്തരത്തിൽ പുറത്തെടുക്കാൻ തീരുമാനിച്ചത്. കൊവിഡിന് മുമ്പ് ശരാശരി 20.5 മില്യൺ ബാരൽ എണ്ണയായിരുന്നു യു.എസ് പ്രതിദിനം ഉപയോഗിച്ചിരുന്നത്. എണ്ണ ഉത്പാദനം വർദ്ധിപ്പിക്കില്ലെന്ന ഒപെക് നിലപാടിനെതിരെയായിരുന്നു യു.എസ് പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |