പരിശോധന തുടങ്ങി, 13 ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തി
കൊല്ലം: ഭക്ഷണശാലകളിൽ ഉൾപ്പെടെ തോന്നുംപടി വിലയീടാക്കുകയും വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. അഞ്ചാലുംമൂട്, കടപ്പാക്കട, ചിന്നക്കട എന്നിവിടങ്ങളിലെ 30ഓളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 13 ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇവയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാദേവി അറിയിച്ചു. കൂടുതൽ നടപടികൾക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്നും അവർ അറിയിച്ചു.
ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞദിവസം 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വകുപ്പുകളുടെ പരിശോധന.
താലൂക്ക് തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ചുകൊണ്ട് ജില്ലയിൽ എല്ലായിടത്തും വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കും. പരിശോധനയിൽ ജില്ലാ സപ്ലൈ ഓഫീസർക്കൊപ്പം ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരായ സിജു സത്യദാസ്, ദീപു, കെ. ഗോപകുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബി. വിൽഫ്രഡ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ കെ.എസ്. ബിനി, എസ്. രജനി ദേവി, ജെ. പ്രശാന്ത്, ജെ. സുജി. സിന്ധു, എസ്. ഉല്ലാസ് എന്നിവരും പങ്കെടുത്തു.
# പട്ടികയ്ക്ക് പുതുരൂപം
കേരളകൗമുദി വാർത്തയ്ക്കു പിന്നാലെ പല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപ്പട്ടിക പുന:സ്ഥാപിച്ചുതുടങ്ങി. സ്റ്റാൻഡേർഡ് ഊണിനും മീൻ ഉൾപ്പെടെയുള്ള ഊണിനും പ്രത്യേകം വില പ്രദർശിപ്പിച്ചുള്ളതാണ് പലേടത്തെയും പുതിയ പട്ടിക എന്നതും ശ്രദ്ധേയമാണ്. പട്ടിക നിർമ്മിക്കാനായി നഗരത്തിലെ പ്രമുഖ ബോർഡ്, സ്റ്റിക്കർ വില്പന ശാലയിൽ ഇന്നലെ മാത്രം നിരവധിപേരാണ് എത്തിയത്. നടപടികൾ വരുന്നിടത്തുവച്ചു കാണമെന്ന ധാർഷ്ട്യത്തോടെ ഉപഭോക്താക്കളെ ഇപ്പോഴും പിഴിയുന്ന ഹോട്ടൽ, റസ്റ്റോറന്റ് ഉടമകളും ജില്ലയിൽ കുറവല്ല.
# ക്രമക്കേടിൽ 'ഡോക്ടറേറ്റ്'
പച്ചക്കറി, പഴം, പലവ്യഞ്ജന ശാലകളിൽ തൂക്കത്തിൽ തട്ടിപ്പ്
പലവ്യഞ്ജനങ്ങളിൽ കൃത്രിമക്ഷാമം വരുത്തി വിലകൂട്ടുന്നു
വിവരപ്പട്ടികയുണ്ടാവും, വില ചിലതിനു മാത്രം
പട്ടികയിൽ മീൻകറി, വറുത്തമീൻ എന്നിവയുടെ വില കാണില്ല
പാഴ്‍സലുകൾക്ക് ഈടാക്കുന്നത് 10- 20 രൂപ വരെ അധികം
ഭക്ഷണങ്ങളുടെ ഗുണനിലവാരക്കുറവ്
അനധികൃത ജി.എസ്.ടി, സെസ് പിരിവ്
ചാരിറ്റിയുടെ പേരിലും തട്ടിപ്പ്
..............................................
# അധികവിലയ്ക്ക് പിഴ ₹ 500
1. വിലനിലവാര പട്ടികയില്ലെങ്കിൽ പരമാവധി പിഴ ₹ 500
2. അധിക വിലയ്ക്ക് പരമാവധി പിഴ ₹ 500
3. ആരോഗ്യത്തിന് ഹാനികരം: 6 മാസം തടവും ₹ 5 ലക്ഷം പിഴയും
4. പ്രദർശിപ്പിക്കുന്നതല്ല വിൽക്കുന്നതെങ്കിൽ പരമാവധി പിഴ ₹ 3 ലക്ഷം
5 പഴകിയ ഭക്ഷണം, ഗുണനിലവാരക്കുറവ്: ₹ 2 ലക്ഷം മുതൽ ₹ 5 ലക്ഷം വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |