ഉത്പാദനം 42 ശതമാനത്തിലേക്ക് ഉയർന്നു
കൊച്ചി: കയർ നിർമ്മിക്കാനുള്ള ചകിരിക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥയിൽ നിന്ന് കേരളം കരകയറുന്നു. തൊണ്ട് സംഭരണം മുതൽ കയർ നിർമ്മാണം വരെ കേരളത്തിൽ തന്നെ നടപ്പാക്കാനായി 2017 മുതൽ ഇതുവരെ പ്രവർത്തനം തുടങ്ങിയത് 132 സംരംഭങ്ങളാണ്. ഇതിൽ 50 എണ്ണം മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്വകാര്യ മേഖലയിലാണ്.
പുതിയ സംരംഭങ്ങൾ വന്നതോടെ കേരളത്തിലെ ചകിരിനാര് ഉത്പാദനം 42 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. നേരത്തേ ഇത് 10 ശതമാനത്തിൽ താഴെയായിരുന്നു. അഞ്ചുവർഷത്തിനകം ഉപഭോഗത്തിന്റെ 100 ശതമാനം ഉത്പാദനവും കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. 25 യൂണിറ്റുകൾ കൂടി അടുത്ത സാമ്പത്തിക വർഷം ആരംഭിക്കും. ഓരോ യൂണിറ്റിനും കുറഞ്ഞ മുതൽമുടക്ക് 15 ലക്ഷം രൂപയാണ്. മുതൽമുടക്കിന്റെ 50 ശതമാനം (പരമാവധി 25 ലക്ഷം രൂപ) സർക്കാർ സബ്സിഡിയുണ്ട്. ഉത്പാദിപ്പിക്കുന്ന ചകിരിനാര് കിലോയ്ക്ക് 22 രൂപ നിരക്കിൽ കയർഫെഡ് നേരിട്ട് വാങ്ങും. കയർമേഖലയുടെ അഭിവൃദ്ധിക്കായുള്ള രണ്ടാം കയർ പുനഃസംഘടനയുടെ പ്രധാന ലക്ഷ്യമാണ് ചകിരി ഉത്പാദനത്തിലെ സ്വയംപര്യാപ്തത. അഞ്ചുവർഷത്തിനകം ഇത്തരം 200 യൂണിറ്റുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.
കേരളത്തിന് വേണം
60,000 ടൺ ചകിരി
പ്രതിവർഷം 50,000 മുതൽ 60,000 ടൺവരെ ചകിരിയാണ് കയർനിർമ്മാണത്തിനായി കേരളത്തിലെ കയർഫാക്‌ടറികൾക്ക് ആവശ്യം. നേരത്തേ 90 ശതമാനവും ഇറക്കുമതിയായിരുന്നു. ഇപ്പോൾ കേരളത്തിലെ ഉത്പാദനം 42 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.
പൊള്ളാച്ചി ചകിരി
പൊള്ളാച്ചിയിൽ നിന്നുള്ള ചകിരിയെ ആശ്രയിച്ചാണ് പ്രധാനമായും കേരളത്തിലെ കയർ ഫാക്‌ടറികൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ കേരളത്തിലെ പുതിയ യൂണിറ്റുകളിൽ നിന്നുകൂടി ചകിരി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുവെന്ന നേട്ടമുണ്ട്. ചകിരിനാര് വില ഇങ്ങനെ (കിലോയ്ക്ക്):
പൊള്ളാച്ചി : ₹24
നാടൻ : ₹21
''ചകിരി സംസ്കരണത്തിൽ വൻ മാറ്റങ്ങൾ സ്വകാര്യ സംരംഭകരുടെ വരവോടെയുണ്ടായി. ഉത്പാദനം വർദ്ധിപ്പിച്ച്, കയറ്റുമതിക്ക് കൂടി സജ്ജമാവുകയാണ് ലക്ഷ്യം""
വി.ആർ. വിനോദ്,
ഡയറക്ടർ,
കയർ വികസന വകുപ്പ്
''തമിഴ്നാട്ടിൽ നിന്നുള്ള ചകിരിക്ക് വില 32 രൂപ വരെ ഉയർന്നപ്പോഴാണ് സ്വകാര്യ സംരംഭകരെ ചകിരി സംസ്കരണമേഖലയിലേക്ക് ആകർഷിച്ചത്. ഇതുവഴി, നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു""
യൂനിസ്,
ക്ലാഡിസ് പ്രൈവറ്റ് ലിമിറ്റഡ്
കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |