ആലപ്പുഴ: മൊബൈൽ ആപ്പ് വഴി വായ്പ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. ഇടക്കാലത്ത് നിർജീവമായ സംഘങ്ങൾ ഇപ്പോൾ ഇൻസ്റ്റന്റ് ലോൺ സംവിധാനവുമായി വീണ്ടും സജീവമായിരിക്കുകയാണ്.
കൊവിഡ് വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതവും മുതലെടുത്താണ് കെണിയിൽ വീഴ്ത്തുന്നത്. മൊബൈൽ പ്ലേ സ്റ്റോർ വഴിയും ഓൺലൈൻ ലിങ്ക് വഴിയും സേവനം നൽകുന്ന ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും റിസർവ് ബാങ്കിന്റെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി സർട്ടിഫിക്കറ്റ് ഇല്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
വിരൽത്തുമ്പിൽ കൊള്ളക്കെണി
ഏഴ് ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകൾക്ക് 20 മുതൽ 40 ശതമാനം വരെയാണ് കൊള്ളപ്പലിശ. പത്ത് മുതൽ 25 ശതമാനം വരെ പ്രോസസിംഗ് ചാർജും ഈടാക്കും. ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്ട് കോപ്പികൾ മാത്രമാണ് വായ്പ ലഭ്യമാക്കാൻ ആവശ്യപ്പെടുന്നത്. തിരിച്ചടവ് മുടങ്ങിയാൽ ഒന്ന് മുതൽ മൂന്ന് ശതമാനം വരെയാണ് പിഴപ്പലിശ.
വിനയാകുന്നത് അശ്രദ്ധ
1. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വായ്‌പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകും
2. ഇതുവഴി വ്യക്തിയുടെ സ്വകര്യ വിവരങ്ങൾ ചോർത്തിയെടുക്കും
3. വായ്പയെടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാവും
4. ഫോൺ ഉടമ സമ്മതിച്ച ഉറപ്പിൽ വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങളും കൈക്കലാക്കും
5. തുടർന്ന് ഇവരുടെ സുഹൃത്തുക്കളുടെ നമ്പരുകളിലേക്ക് വായ്പാ മെസേജ് അയക്കും
""
സാധാരണക്കാരുടെ ഡിജിറ്റൽ നിരക്ഷരത മുതലെടുത്താണ് തട്ടിപ്പിന് വലവിരിക്കുന്നത്. ഇത്തരം ലോൺ സംഘങ്ങളുടെ കെണിയിൽപ്പെടാതെ ജാഗ്രത പുലർത്തണം.
പൊലീസ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |