മുംബയ്: ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങൾക്കായി നിയോഗിച്ച 'ഇന്റേണൽ വർക്കിംഗ് ഗ്രൂപ്പ്" സമർപ്പിച്ച 33 നിർദേശങ്ങളിൽ റിസർവ് ബാങ്ക് അംഗീകരിച്ചത് 21 എണ്ണം മാത്രം. ഭേദഗതികൾ നിർദേശിച്ചുകൊണ്ടാണ് അവ അംഗീകരിച്ചത്.
വൻകിട വ്യവസായ ഗ്രൂപ്പുകൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകളുടെ പ്രമോട്ടർമാരാകാനുള്ള അനുമതിയും ബാങ്കിംഗ് ലൈസൻസും നൽകണമെന്ന ശുപാർശ റിസർവ് ബാങ്ക് തള്ളി. ഈ നിർദേശം 'വിഡ്ഢിത്തമാണെന്ന്" മുൻ ഗവർണർ രഘുറാം രാജനും മുൻ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും വിമർശിച്ചിരുന്നു. വലിയ എൻ.ബി.എഫ്.സികളെ നിയന്ത്രിക്കുന്ന ടാറ്റാ ഗ്രൂപ്പിനും ആദിത്യ ബിർള ഗ്രൂപ്പിനും തിരിച്ചടിയാണ് റിസർവ് ബാങ്കിന്റെ നടപടി.
ബാങ്കുകളിൽ പ്രമോട്ടർമാരുടെ ഓഹരി പങ്കാളിത്തം നിലവിലെ 15 ശതമാനത്തിൽ നിന്ന് 15 വർഷത്തിനകം 26 ശതമാനത്തിലേക്ക് ഉയർത്താമെന്ന നിർദേശം അംഗീകരിച്ചു.
കോട്ടക് മഹീന്ദ്ര ബാങ്കിന്റെ നിയന്ത്രണാധികാരം നിലനിറുത്താൻ ഉദയ് കോട്ടക്കിന് സഹായകമായ ശുപാർശയാണിത്. നിലവിൽ പങ്കാളിത്തം 26 ശതമാനത്തിന് താഴെയായി കുറച്ചവർക്ക് നിർദേശം ബാധകമല്ല. നോൺ-പ്രമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 10ൽ നിന്ന് 15 ശതമാനമാക്കണമെന്ന ശുപാർശ തള്ളി.
വോട്ടിംഗ് അവകാശത്തിന് മിനിമം അഞ്ചു ശതമാനം ഓഹരി പങ്കാളിത്തമെന്ന നിബന്ധന തുടരും. പേമെന്റ് ബാങ്കുകൾക്ക് അഞ്ചുവർഷത്തിന് ശേഷമേ സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസ് അനുവദിക്കൂ. റിസർവ് ബാങ്ക് സെൻട്രൽ ഡയറക്‌ടർ ബോർഡംഗം പ്രസന്ന കുമാർ മൊഹന്തി അദ്ധ്യക്ഷനായ സമിതി നവംബർ 20നാണ് ശുപാർശകൾ സമർപ്പിച്ചത്.
പുതിയ ലൈസൻസ്:
വേണം ₹1,000 കോടി
യൂണിവേഴ്സൽ (സമ്പൂർണ) ബാങ്ക് ലൈസൻസിനായി അപേക്ഷിക്കുമ്പോൾ ആവശ്യമായ പ്രാരംഭ മൂലധന പരിധി 500 കോടി രൂപയിൽ നിന്ന് 1,000 കോടി രൂപയായി ഉയർത്തും. സ്മാൾ ഫിനാൻസ് ബാങ്കുകളുടേതിന് 200 കോടി രൂപയിൽ നിന്ന് 300 കോടി രൂപയുമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |