വർക്കല: വർക്കല നഗരസഭ പ്രദേശത്തെ ഏക കയർ വ്യവസായ സഹകരണസംഘമായ കരുനിലക്കോട് സംഘത്തിന്റെ പ്രവർത്തനം നിലച്ചിട്ട് രണ്ട് വർഷമായി. സംഘത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പച്ചത്തൊണ്ട് ലഭിക്കാതായതോടെ വിലകൊടുത്ത് ചകിരി വാങ്ങിയാൽ മാത്രമേ തുടർന്ന് പ്രവർത്തിക്കാനാവൂ എന്ന അവസ്ഥ വന്നതോടെയാണ് സംഘത്തിന്റെ പ്രവർത്തനം നിലച്ചത്.
നഗരസഭയിലെ കരുനിലക്കോട്, പുല്ലാന്നികോട്, കണ്ണംബ, കുരയ്ക്കണ്ണി, നടയറ പ്രദേശങ്ങളിലുള്ളവരായിരുന്നു തൊഴിലാളികൾ. അസംസ്കൃതസാധനമായ ചകിരി ലഭ്യമായാൽ യന്ത്റവത്കൃത റാട്ടുകളിൽ പണിയെടുക്കാൻ തൊഴിലാളികൾ തയ്യാറാണ്.
2017 മുതൽ അഞ്ച് ഇലക്ട്രോണിക് റാട്ടുകൾ സ്ഥാപിച്ച് പ്രവർത്തനം നടന്നുവന്നതാണ്. പിന്നീട് പ്രവർത്തനം നിലച്ചു.
ആലപ്പുഴയിൽ നടന്ന കയർകേരളയിൽ രണ്ടാം പുനസംഘടനയെക്കുറിച്ചുളള ചർച്ചയിൽ പങ്കെടുത്ത് സംഘം നിവേദനം നൽകിയിരുന്നു. അനുകൂല നടപടി വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടന്നില്ല. വർക്കല നഗരസഭ യോഗങ്ങളിൽ സംഘത്തിന്റെ പുനരുദ്ധാരണത്തിനായി നിരവധി പദ്ധതികൾ അവതരിപ്പിക്കപ്പെട്ടെങ്കിലും അതും ഫലവത്തായില്ല. നഗരസഭ റിവോൾവിംഗ് ഫണ്ടെങ്കിലും അനുവദിച്ചാൽ സംഘത്തിന് തുടർന്ന് പ്രവർത്തിക്കാനാവുമെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു.
രജിസ്റ്റർ ചെയ്തത് - 1964ൽ
പ്രവർത്തനം ആരംഭിച്ചത് - 1966ൽ
സംഘത്തിലുണ്ടായിരുന്നത് - 350ലധികം തൊഴിലാളികൾ
2017ൽ അഞ്ച് ഇലക്ട്രോണിക് റാട്ടുകൾ സ്ഥാപിച്ചു
പ്രവർത്തനം നിലച്ചിട്ട് - 2 വർഷം
പ്രധാന പ്രശ്നങ്ങൾ
യന്ത്രവത്കൃത റാട്ടുകളില്ല
പച്ചത്തൊണ്ടുകൾ ലഭിക്കുന്നില്ല
പ്രവർത്തന മൂലധനമില്ല
മൂലധനമില്ല, പ്രവർത്തനം നിലച്ചു
37 സെന്റ് സ്ഥലവും ഓഫീസ്, ഗോഡൗൺ, റാട്ട് ഷെഡ്, സ്പിന്നിംഗ് ഷെഡ്, മറ്റടിസ്ഥാന സൗകര്യങ്ങൾ എല്ലാം സംഘത്തിന് സ്വന്തമായുണ്ട്. മൂലധനം ഇല്ലാതായതോടെയാണ് പ്രവർത്തനം നിലച്ച് തൊഴിലാളികൾ വഴിയാധാരമായത്.
ആവശ്യമായ പച്ചത്തൊണ്ട് ലഭിക്കാതായതോടെ വില കൊടുത്ത് ചകിരി വാങ്ങിയാൽ മാത്രമേ തുടർന്ന് പ്രവർത്തിക്കാനാവൂ. ഇതിനാവശ്യമായ പ്രവർത്തന മൂലധനം സംഘത്തിനില്ല.
സജിത് റോയി, പ്രസിഡന്റ്, കരുനിലക്കോട് കയർവ്യവസായ സഹകരണസംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |