കുവൈറ്റ് സിറ്റി : കുവൈറ്റ് പൗരന്മാർക്ക് കൂടുതൽ തെഴിലവസരങ്ങൾ സൃഷ്ടിക്കാനായി രാജ്യത്ത് സർക്കാർ മേഖലകളിലെ ജോലികൾക്ക് പ്രത്യേക നിയന്ത്രണം കൊണ്ടു വരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ നാഷണൽ ലേബർ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മുതൈത അറിയിച്ചു. കുവൈറ്റ് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.പൊതുമേഖലയുമായി ബന്ധപ്പെട്ട കരാർ ജോലികളിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജോലി തേടി കുവൈറ്റിലെത്തുന്ന പ്രവാസികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
നിലവിൽ സ്വകാര്യ മേഖലകളിലെ സ്വദേശികൾക്ക് തൊഴിൽ സംവരണത്തിന് നിശ്ചിത തോത് നിർണയിച്ചിട്ടുണ്ട്. ഇത് സർക്കാർ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ തീരുമാനം. ഇതനുസരിച്ച് സർക്കാർ പദ്ധതികളിലും നിശ്ചിതശതമാനം സ്വദേശികൾ ആയിരിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരും. ബാങ്കിങ് മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള വാർഷിക പദ്ധതി അടുത്ത വർഷം ഫെബ്രുവരിയിൽ നടപ്പാക്കും. സ്വകാര്യമേഖലയിൽ സ്വദേശികൾക്കുള്ള സംവരണം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം സിവിൽ സർവീസ് കമ്മീഷന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കുവൈറ്റിൽ എച്ച്.ഐ.വി ബാധിതരായ 200 ലധികം പ്രവാസികൾ എല്ലാ വർഷവും നാടുകടത്തപ്പെടുന്നുവെന്ന് റിപ്പോർട്ട്. 2010 മുതൽ 2019 വരെയുള്ള കാലയളവിലെ കണക്കുകളാണ് കുവൈറ്റ് പുറത്തുവിട്ടത്. മെഡിക്കൽ പരിശോധനയിൽ എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്തിയ കാരണത്താലാണ് ഇവരെ പറഞ്ഞു വിട്ടിരിക്കുന്നത്. ഇങ്ങനെ 23,733 പ്രവാസികളെ നാടുകടത്തിയെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |