ലണ്ടൻ: ലോകരാജ്യങ്ങളിൽ കൊവിഡ് ഒമിക്രോൺ വകഭേദം പടർന്നു പിടിക്കുന്നതിനിടെ യൂറോപ്പിൽ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞു. രോഗികളുടെ എണ്ണത്തിൽ അനുദിനം വൻ വർദ്ധനവ് രേഖപ്പെടുത്തുന്നതിനാൽ വിവിധ രാജ്യങ്ങളിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയാണ്. ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. അതേ സമയം ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം കൊവിഡ് ബാധിതരിൽ പകുതിയിലധികവും ഒമിക്രോൺ വകഭേദം കാരണമാകുമെന്ന് യൂറോപ്യൻ യൂണിയന്റെ പബ്ലിക് ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ യൂറോപ്പിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഓരോ ദിവസവും 100 പുതിയ രോഗബാധിതരിൽ 66 എണ്ണം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് സ്ഥിരീകരിച്ചിരുന്നത്.യൂറോപ്പിൽ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളിൽ 53 ശതമാനവും, രോഗം സ്ഥിരീകരിച്ചവരിൽ 33 ശതമാനവും കിഴക്കൻ യൂറോപ്പിലാണ്.
ബ്രിട്ടനിൽ ഇന്നലെ പുതുതായി 75 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം143 ആയി. ആദ്യമായി രോഗം സ്ഥിരീകരിച്ച ലണ്ടനിൽ നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് രോഗ വ്യാപിക്കുന്നതായാണ് വിവരം. ആസ്ട്രേലിയയിൽ 13 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. കാനഡയിൽ ഇതുവരെ15 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിലെ മൊത്തം കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അമേരിക്കയിലും പുതുതായി 6 സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.
അതേ സമയം ഒമിക്രോൺ വകഭേദം ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ 16000 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് ആശങ്കപ്പെടുത്തുന്നുവെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ പത്ത് ശതമാനവും അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |