കുന്നംകുളം: നിരവധി ബൈക്കുകൾ, മൊബൈൽ ഫോൺ, കന്നുകാലികൾ, ടയർ, ബാറ്ററി മുതലായവ മോഷ്ടിക്കുന്ന ചേലക്കര പത്തുകുടി പുതുവീട്ടിൽ റഹീം (30) എറണാകുളം കൈപ്പറ മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെ കുന്നംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ മോഷ്ടിച്ച കേസിൽ കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 19ന് പുലർച്ചെയോടെയാണ് കേച്ചേരി പട്ടിക്കരയിലുള്ള പുതുവീട്ടിൽ നൗഫലിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. സാമാന രീതിയിൽ കേച്ചേരി പട്ടിക്കരയിലുള്ള രായംമരയ്ക്കാർ വീട്ടിൽ നബീലിന്റെ വീട്ടിൽ നിന്നും പുലർച്ചയോടെ മറ്റൊരു ബൈക്കും മോഷണം പോയിരുന്നു.
പട്ടിക്കര മമ്മസ്രായില്ലാത്ത് വീട്ടിൽ സലിം എന്നയാളുടെ നിന്നും ഇരുപതിനായിരത്തോളം രൂപ വില വരുന്ന ടി.സി.എൽ കമ്പനിയുടെ മൊബൈൽ ഫോണും പട്ടിക്കര മുസ്ലിം ജുമാഅത്ത് പള്ളിയുടെ വാടക വീട്ടിൽ താമസിക്കുന്ന മുജീബ് റഹ്മാൻ എന്നയാളുടെ വീട്ടിൽ നിന്നും ഇരുപതിനായിരത്തോളം രൂപ വില വരുന്ന റെഡ്മിയുടെ സ്മാർട്ട് ഫോണും മോഷണം പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തുറന്നു കിടക്കുന്ന ജനാലയുടെ ഇടയിലൂടെ രാത്രി സമയത്താണ് റഹീം മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നത്.
പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലായി വിവിധ സ്റ്റേഷനുകളിലായി നാല്പതിലേറെ കേസുകളാണ് ഇവരുടെ പേരിലുള്ളത്. മോഷണ കേസിൽ പൊന്നാനി ജയിലിൽ വച്ചാണ് റഹീമും സിദ്ദിക്കും പരിചയപ്പെടുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇരുവരും ഒന്നിച്ചാണ് ബൈക്കുകൾ മോഷ്ടിച്ചത്. മാല മോഷണം ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് മാടവന സിദ്ദിഖ്. മോഷ്ടിച്ചെടുത്ത ബൈക്കുകൾ പാർക്കിംഗ് ഗ്രൗണ്ടിലും മറ്റു സൗകര്യപ്രദമായ സ്ഥലങ്ങളിലും വെച്ച് പിന്നീട് ആഭാഗങ്ങളിൽ ഈ ബൈക്കുകൾ ഉപയോഗിച്ച് മാല പൊട്ടിക്കൽ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇവരുടെ രീതി. കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, ഷക്കീർ ഹുസ്സൈൻ, എ.എസ്.ഐ ഗോകുലൻ, സി.പി.ഒമാരായ ഹംദ്, അബ്ദുൽ റഷീദ്, സന്ദീപ്, സുജിത് കുമാർ, റിജിൻ ദാസ്, ഷജീർ, ഗഗേഷ്, രതീഷ് കുമാർ, ഷിബിൻ, സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |