കര, നാവിക, വ്യോമ സേനകളുടെ ആദ്യ സംയുക്ത മേധാവിയായി (ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ്) 2020 ജനുവരി ഒന്നിനാണ് ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റത്.
കരസേനാ മേധാവി സ്ഥാനത്ത് മൂന്ന് വർഷം പൂർത്തിയാക്കാനിരിക്കെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ റാവത്തിനെ കേന്ദ്രം സുപ്രധാന പദവിയിൽ നിയമിച്ചത്.
ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി 2016 സെപ്‌തംബർ 29ന് ഇന്ത്യൻ സേന പാക് അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർത്ത സർജിക്കൽ ആക്രമണവും അതിനും മുൻപ് 2015 ജൂണിൽ 18 ഇന്ത്യൻ സൈനികരെ വധിച്ചതിന് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒാഫ് വെസ്റ്റേൺ സൗത്ത് ഇൗസ്റ്റ് ഏഷ്യയെന്ന സംഘടനയിൽപ്പെട്ടവരെ മ്യാൻമാർ അതിർത്തി കടന്ന് ആക്രമിച്ചതും റാവത്തിന്റെ ആസൂത്രണമായിരുന്നു. ഭീകരവിരുദ്ധ ഒാപ്പറേഷനുകളിലും മലനിരകളിലെ യുദ്ധമുറകളിലും റാവത്തിന്റെ വൈദഗ്ദ്ധ്യമാണ് ഇതിൽ തെളിഞ്ഞത്.അന്നുമുതൽ മോദിയുടെ വിശ്വസ്‌തനായിരുന്നു.
ജമ്മു കാശ്‌മീരിലെ ഉറി, സോപോർ, ഇന്ത്യ-പാക് അതിർത്തിയായ കിബിത്തു തുടങ്ങിയ മേഖലകളിൽ സേനയെ നയിച്ച പരിചയമുണ്ട് റാവത്തിന്. 2008ൽ കോംഗോയിൽ യു.എൻ സേനയുടെ കമാൻഡറുമായിരുന്നു. 1987ൽ മക്മഹോൻ അതിർത്തി തർക്കത്തിൽ ഇടഞ്ഞ ചൈനീസ് സൈന്യത്തെ കരസേന നേരിട്ടതും റാവത്തിന്റെ നേതൃത്വത്തിലാണ്. സതേൺ കമാൻഡ്, ഈസ്റ്റേൺ കമാൻഡ് എന്നിവിടങ്ങളിലും പ്രവർത്തിച്ചു.
2016 ഡിസംബർ 31ന് സീനിയർമാരായ ലഫ്. ജനറൽ പ്രവീൺ ബക്‌ഷിയെയും ലഫ്.ജനറൽ പി.എം.ഹാരിസിനെയും മറികടന്നാണ് 27-ാം കരസേനാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫീൽഡ് മാർഷൽ സാം മനേക്‌ഷായ്‌ക്കും ജനറൽ ദൽബീർ സിംഗ് സുഹാഗിനും ശേഷം ഗൂർഖാ ബ്രിഗേഡിൽ നിന്ന് കരസേനയുടെ അമരത്തെത്തുന്ന മൂന്നാമൻ.
ഉത്തരാഖണ്ഡിലെ പൗരിയിൽ രജ്പുത് കുടുംബത്തിലാണ് ജനനം. കരസേനയിൽ ലഫ്. ജനറൽ ആയിരുന്ന പിതാവ് ലക്ഷ്‌മൺ സിംഗ് റാവത്ത് അടക്കം കുടുംബക്കാർ
തലമുറകളായി സൈനിക സേവനം നടത്തുന്നവർ. ഡെറാഡൂണിലും സിംലയുമായി സ്കൂൾ വിദ്യാഭ്യാസം. പിന്നെ ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിലും ഡെറാഡൂൺ മിലിട്ടറി അക്കാഡമിയിലും. 1978ൽ പിതാവ് ജോലി ചെയ്‌ത 11-ാം ഗൂർഖാ റൈഫിൾസിൽ കമ്മിഷൻഡ് ഒാഫീസറായി തുടക്കം.
വെല്ലിംഗ്ടൺ ഡിഫൻസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദവും യു.എസിലെ ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളേജിൽ നിന്ന് ഹയർകമാൻഡ് കോഴ്സും പൂർത്തിയാക്കി. വെല്ലിംഗ്ടണിൽ പഠിക്കുമ്പോൾ തന്നെ പ്രതിരോധ പഠനത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് എംഫിലും കംപ്യൂട്ടർ സ്റ്റഡീസിലും മാനേജ്മെന്റിലും ഡിപ്ളോമയുമെടുത്തു. മിലിട്ടറി-മീഡിയ സ്‌ട്രാറ്റജിക് സ്റ്റഡീസിൽ മീററ്റ് സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റും ലഭിച്ചു.
മികവിന്റെ അംഗീകാരമായി പരംവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധസേവാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ, യുദ്ധ സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്‌ട സേവാ മെഡൽ തുടങ്ങിയവയും ലഭിച്ചു.
അവസാനപ്രസംഗത്തിൽ
ജൈവായുധ ഭീഷണി
ന്യൂഡൽഹി: ജൈവായുധങ്ങളാണ് ഭാവിയിൽ രാജ്യങ്ങൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സൂചിപ്പിക്കുന്ന പ്രസംഗമായിരുന്നു ജനറൽ ബിപിൻ റാവത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയത്. ഭീഷണി നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ബംഗ്ളാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ദുരന്തനിവാരണ പദ്ധതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈറസുകളെ ഉപയോഗിച്ച് രോഗം പടർത്തുന്ന ജൈവായുധ ഭീഷണിക്കെതിരെ രാജ്യങ്ങൾ ഒന്നിക്കേണ്ടതുണ്ട്. കൊവിഡ് വൈറസിന് പലവിധത്തിലുള്ള രൂപഭേദം സംഭവിച്ച് കൂടുതൽ അപകടം വിതയ്ക്കുന്ന സാഹചര്യം നിലനിൽക്കെ രാജ്യങ്ങൾ പരസ്പരം സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |