വക്കം: ദേശീയപാതയിൽ കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള വികസനത്തിന്റെ ഭാഗമായി കല്ലമ്പലം ജംഗ്ഷനിൽ വരാൻ പോകുന്ന മേൽപ്പാലത്തിന്റെ ആദ്യ രൂപരേഖ അതേപടി നടപ്പിലാക്കിയാൽ കല്ലമ്പലത്തിന്റെ മുഖം വികൃതമാകുമെന്ന് പ്രദേശവാസികൾ.
തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലുള്ള പ്രധാന വ്യാപാര കേന്ദ്രമാണ് കല്ലമ്പലം. നിത്യവും ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ വന്നു പോകുന്നത്. ദേശീയപാതയിൽ നിന്നും പ്രധാന തീർത്ഥാടന കേന്ദ്രമായ ശിവഗിരിയിലേക്കും വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിലേക്കും എം.സി റോഡിലെ കിളിമാനൂരിലേക്കും നഗരൂരിലേക്കുമെല്ലാം തിരിയേണ്ടത് കല്ലമ്പലം ജംഗ്ഷനിൽ നിന്നുമാണ്. ജംഗ്ഷനിലൂടെ കടന്നു പോകുന്ന ദേശീയ പാതാ മേൽപ്പാലത്തിന്റെ അടിഭാഗം മണ്ണിട്ടു നിറച്ചു കെട്ടി അടക്കുന്ന പദ്ധതിയാണ് ഇപ്പോഴത്തെ രൂപരേഖയിലുള്ളത്. ടൗണിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ടുള്ള ബദൽ രൂപ രേഖയുമായി ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്തിറങ്ങുവാനാണ് തീരുമാനം.
** വ്യാപാര സ്ഥാപനങ്ങ ഒറ്റപ്പെടും
രൂപരേഖയിൽ പറയുന്നപോലെ വന്നാൽ മേൽപ്പാലത്തിനടിയിൽ കൂടി വർക്കലയ്ക്കും കിളിമാനൂരിലേക്കും പോകുന്ന റോഡുകളുടെ ഭാഗം മാത്രമായിരിക്കും തുറന്നു കിടക്കുക. ഇതോടെ ഈ രണ്ടു റോഡിൽ കൂടിയുള്ള വാഹന യാത്ര മാത്രമേ പാലത്തിനടിയിൽ കൂടി സാധ്യമാകൂ. ഇതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വസ്തുവകകളും പൂർണ്ണമായും റോഡിൽ നിന്നും ഒറ്റപ്പെടും. മേൽപ്പാലം പൂർണ്ണമായും പില്ലറുകളിൽ നിറുത്തി അടിഭാഗം തുറന്നിട്ടാൽ വ്യാപാര സ്ഥാപനങ്ങളിലെത്തുവാനും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സൗകര്യമുണ്ടാകും. ദേശീയ പാതയുടെ വശങ്ങളിലൂടെ താഴത്തെ റോഡിലിറങ്ങി പഴയ പടി കല്ലമ്പലം ടൗണിലെ സേവനങ്ങൾ ലഭ്യമാക്കുവാൻ ഏറെ പ്രയോജനം ചെയ്യുന്നതാണ് മേൽപ്പാലത്തിനടിഭാഗം കെട്ടിയടക്കാതിരിക്കൽ.
ദേശീയ പാതയിൽ കല്ലമ്പലം ജംഗ്ഷന്റെ പ്രാധാന്യം ഒട്ടും കുറയാത്ത നിലയിൽ അടിയിൽ വാഹന ഗതാഗതത്തിനും പാർക്കിംഗിനും സൗകര്യം ഒരുക്കി മാത്രം മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും മുഖ്യമന്ത്രി, മരാമത്ത് മന്ത്രി, ജില്ലാ കളക്ടർ, എം.പി, എം.എൽ.എ മാർ എന്നിവർക്ക് നിവേദനം നൽകിക്കഴിഞ്ഞു. പ്രതിഷേധ സുചകമായി കഴിഞ്ഞ ദിവസം കല്ലമ്പലത്ത് വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുകയും പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
ദേശീയ പാതയിലെ പ്രധാന വ്യാപാര കേന്ദ്രമായ കല്ലമ്പലത്തെ വ്യാപാരം സംരക്ഷിക്കത്തക്ക നിലയിലായിരിക്കണം കല്ലമ്പലം ജംഗ്ഷനിലെ റോഡ് വികസനവും മേൽപ്പാല നിർമ്മാണവും. റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാരം ഇല്ലാതാകുന്ന വ്യാപാരികൾക്കും ജോലി നഷ്ടമാകുന്ന തൊഴിലാളികൾക്കും നഷ്ട പരിഹാരം നൽകുന്നതിന് പാക്കേജ് നടപ്പിലാക്കണം.
ബി. ജോഷിബാസു,
പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ചിറയിൻകീഴ് മേഖലാ കമ്മിറ്റി.
തിരക്കേറിയ കല്ലമ്പലം ജംഗ്ഷന്റെ മുഖം റോഡ് വികസനത്തിന്റെ പേരിൽ വികൃതമാക്കരുത്. തീർത്ഥാടന, വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയുടെ പ്രവേശന കവാടമാണ് കല്ലമ്പലം ജംഗ്ഷൻ. മേൽപ്പാലം നിർമ്മിക്കുമ്പോൾ നിലവിലെ ജംഗ്ഷൻ താഴെയാകും. മേൽപ്പാലം പില്ലറുകളിൽ നിറുത്തി പാലത്തിനടിയിൽ കൂടിയുള്ള വാഹന ഗതാഗതം സാധ്യമാക്കണം.
എം. ജഹാംഗീർ,
കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ, വടശ്ശേരിക്കോണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |