കൊല്ലം: സങ്കുചിത രാഷ്ട്രീയ താല്പര്യസംരക്ഷണത്തിനായി യോഗ്യതയില്ലാത്തവരെ കേരളത്തിലെ സർവകലാശാലകളിൽ ഉന്നത പദവികളിൽ നിയമിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകർത്ത സർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ചാൻസലർ കൂടിയായ ഗവർണറുടെ കത്തെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു.
ഗവർണർ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വാചകത്തിലെ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത് എന്നാണ് കത്തിന്റെ ഉള്ളടക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് നിയമപരമായും ധാർമ്മികമായും തെറ്റാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവണർ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പ്രതികരിക്കുന്നത്. സംസ്ഥാനത്ത് പ്രാബല്യത്തിലുളള നിയമങ്ങൾക്കും ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അതീതനാണ് താനെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ഭരണഘടനാപരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ നിയമവ്യവസ്ഥകൾ ലംഘിക്കുന്നു എന്ന ഗവർണറുടെ കണ്ടെത്തൽ അതീവ ഗുരുതരമാണ്. സംസ്ഥാനത്തെ ജനങ്ങളെ ഗൗരവമായി ബാധിക്കുന്ന വിഷയങ്ങളിൽ മുഖ്യമന്ത്രി പാലിക്കുന്ന മൗനം ജനാധിപത്യത്തോടുളള അവഹേളനവും ഫാസിസ്റ്റ് ഭരണാധികാരികളുടെ നിലപാടുമാണ്. ഗവർണർ ഉന്നയിച്ചിട്ടുളള അതീവഗുരുതരമായ വീഴ്ചകൾ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |