ന്യൂഡൽഹി: സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകിയത് കുടുംബത്തിൽ അച്ചടക്കമില്ലാതാക്കിയെന്ന പരാമർശമുള്ള സി.ബി.എസ്.സി പത്താം ക്ളാസ് ഇംഗ്ളീഷ് പേപ്പറിലെ ഭാഗം വിവാദമായതോടെ ഒഴിവാക്കി. വിവാദ പരാമർശം വന്ന ഖണ്ഡികയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും നൽകുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. പത്ത് ചോദ്യങ്ങളിൽ എട്ടെണ്ണം ശരിയായാലുള്ള 6.4 മാർക്കാണ് കുട്ടികൾക്ക് നൽകുക.
പരീക്ഷാ ചോദ്യത്തിലെ സ്‌ത്രീവിരുദ്ധ പരാമർശം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്നലെ ലോക്‌സഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. സ്‌ത്രീവിരുദ്ധതയുള്ള ചോദ്യം ഉൾപ്പെടുത്തിയതിന് സി.ബി.എസ്.ഇ മാപ്പു പറയണമെന്നും അബദ്ധം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
രാജ്യത്തെ കുട്ടികളുടെ ഭാവി തകർക്കാനുള്ള ആർ.എസ്.എസ്-ബി.ജെ.പി ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ബി.ജെ.പി സർക്കാരിന്റെ സ്‌ത്രീകളോടുള്ള നയമാണിതെന്ന് പ്രിയങ്കാഗാന്ധിയും ട്വീറ്റു ചെയ്‌തു. വിമർശനങ്ങൾ ഏറിയതോടെയാണ് സി.ബി.എസ്.ഇ ചോദ്യം നീക്കാൻചെയ്യാൻ തീരുമാനിച്ചത്. ചോദ്യങ്ങൾ ബോർഡ് മാർഗരേഖ അനുസരിച്ചുള്ളതല്ലെന്ന് പരീക്ഷാ കൺട്രോളർ സന്ന്യം ഭരദ്വാജ് അറിയിച്ചു.
പത്തിന് പുറമെ 12-ാം ക്ളാസ് പരീക്ഷയിലും സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ വന്നത് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് നിവേദനം സമർപ്പിച്ചിട്ടുണ്ട്. 12-ാം ക്ളാസിനും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഭർത്താവിനെ അനുസരിക്കൂ, കുട്ടികൾ നല്ലവരാകും!
ഡിസംബർ 11ന് നടന്ന പരീക്ഷയിലാണ് വിവാദ പരാമർശം കടന്നുവന്നത്. സ്‌ത്രീ വിമോചനം മാതാപിതാക്കൾക്ക് കുട്ടികളിലുള്ള ആധിപത്യം ഇല്ലാതാക്കിയെന്നും ഭർത്താവിനെ അനുസരിച്ചാൽ മാത്രമേ കുട്ടികളിൽ അനുസരണശീലം വളർത്തിയെടുക്കാൻ കഴിയൂ എന്നുമായിരുന്നു പരാമർശങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |