ചാലക്കുടി: പരിയാരത്തെ ആച്ചാടൻ തോമസിന്റെ വീട്ടുമുറ്റത്ത് കണ്ടെത്തിയ നിശാശലഭത്തിന് ഇനി സുഖവാസം കണ്ണാറ വാഴ ഗവേണ കേന്ദ്രത്തിലെ ശീതീകരിച്ച മുറിയിലാകും. ലോകത്തെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്നായ അറ്റ്‌ലസ് മോത്ത് ഇനത്തിൽപ്പെട്ട ശലഭത്തെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം അസി. പ്രൊഫസർ ഗവാസ് രാഗേഷ്, കൊച്ചിയിലെ കേന്ദ്ര സംയോജിത കീട നിയന്ത്രണ വിഭാഗം പ്ലാന്റ് പ്രൊട്ടക്‌ഷൻ അസി. ഓഫീസർ ടോം ചെറിയാൻ എന്നിവർ ചേർന്ന് ഏറ്റെടുത്തു.
കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുകയാണ് ലക്ഷ്യം. ഇവിടെ മഹാഗണി മരത്തിൽ ശലഭത്തിന്റെ ശിഖരങ്ങളിൽ ശലഭത്തിന്റെ കൂടുതൽ കൊക്കൂണുകളും കണ്ടെത്തി. ഇവയും പഠനത്തിനായി ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് തീച്ചുവപ്പ് നിറത്തിലുള്ള ശലഭത്തെ കണ്ടത്. തുടർന്ന് പഞ്ചായത്ത് അംഗം ഷാജു മാടാന സ്ഥലത്തെത്തി മറ്റ് ഉദ്യോഗസ്ഥ ഇടപെടലുകൾക്ക് ശ്രമിക്കുകയായിരുന്നു.
ചിറകുകൾക്ക് 27 സെന്റീ മീറ്റർ നീളമുള്ള പെൺശലഭമായിരുന്നു ഇത്. ശലഭമായി രൂപാന്തരപ്പെട്ടിട്ട് ഏതാനും മണിക്കൂറുകളേ ആയിരുന്നുള്ളൂ. ഒന്നര ആഴ്ച ജീവിത ദൈർഘ്യമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനിടെ മുട്ടകളിടും. തുടർന്ന് മണിക്കൂറുകൾക്കകം ചത്തുപോകുമത്രെ. സ്വന്തം വീട്ടിലെ മരത്തിൽ കണ്ടെത്തിയ വലിയ ശലഭത്തെ കാണാനും കൊണ്ടുപോകാനും കേന്ദ്ര - സംസ്ഥാന ഉദ്യോഗസ്ഥർ എത്തിയതിന്റെ കൗതുകത്തിലാണ് തോമസും കുടുംബവും.
വംശനാശം സംഭവിക്കുന്ന പട്ടുനൂൽ ഉത്പാദകരായ അറ്റ്‌ലസ് മോത്തുകളെ പരിയാരത്ത് കൂടുതൽ കാണപ്പെടുന്നതിനെ കുറിച്ച് വിശദമായ പഠനം ആവശ്യമാണ്.- ഗവാസ് രാഗേഷ് (കേരള കാർഷിക സർവകലാശാല കണ്ണാറ വാഴ ഗവേഷണ കേന്ദ്രം അസി. പ്രൊഫസർ).
അറ്റ്ലസ് മോത്ത്
വംശനാശം നേരിടുന്ന ഇനമാണ് അറ്റ്‌ലസ് മോത്ത്. പട്ടുനൂൽ പുഴുക്കൾക്ക് ജന്മം നൽകുന്നു. വിയറ്റ്‌നാം, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. പശ്ചിമഘട്ട മലനിരകളുടെ സാമീപ്യമാണ് പരിയാരം മേഖലയിൽ അനുകൂല ആവാസ വ്യവസ്ഥയുണ്ട്. നേരത്തെ സമീപമുള്ള റിട്ട. അദ്ധ്യാപിക റീന തോമസിന്റെ വീട്ടിലും അറ്റ്‌ലസ് മോത്തിനെ കണ്ടെത്തിയിരുന്നു.
രാജ വെമ്പാലയുടെ ഫണം പോലെയുള്ള ചിറകുകളുടെ നിറവും ആകൃതിയും രാത്രിയിൽ പുറത്തിറങ്ങുന്ന ശലഭങ്ങൾക്ക് ശത്രുക്കളിൽ നിന്നും രക്ഷയ്ക്കുള്ള മാർഗമാണ്. അകത്തുള്ള ദ്രാവകും ചീറ്റിയും ശത്രുക്കളെ അകറ്റും. നാഗങ്ങളുമായി യാതൊരു ബന്ധവുമില്ല. പുഴുക്കളായി കഴിയുന്ന ദിവസങ്ങളിൽ സസ്യങ്ങളുടെ ഇലകൾ ഭക്ഷിക്കുന്നത് ഒഴിച്ചാൽ മറ്റൊരു തരത്തിലും ഉപദ്രവകാരികളല്ല. ആൺശലഭങ്ങൾക്ക് ആന്റിന പോലുള്ള തൂവൽ ഉണ്ടാകുമെങ്കിലും വലുപ്പം കുറവായിരിക്കും. പെൺശലഭങ്ങൾ നൂറോളം മുട്ടകളിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |