വർക്കല: വർക്കല താലൂക്കിലെ ഗ്രാമീണമേഖലയിൽ ഒരു കാലത്ത് നാടിന്റെ സ്പന്ദനം അറിയാൻ ആളുകൾ ഓടിയെത്തിയിരുന്ന റേഡിയോ കിയോസ്കുകൾ ഇന്ന് അന്യാധീനപ്പെട്ട നിലയിൽ. താലൂക്കിൽ ഏകദേശം 100ൽ പരം റേഡിയോ കിയോസ്കുകളാണ് പ്രവർത്തിച്ചിരുന്നത്. ഇവയിൽ പലതും കൈയേറി. നാമമാത്രമായ ചിലത് നോക്കുകുത്തിയായി സ്ഥിതിചെയ്യുന്നു.
ഇവ സംരക്ഷിക്കാനോ കാലാനുസൃതമായ മാറ്റങ്ങളോടെ സാംസ്കാരിക നിലയങ്ങളാക്കി നിലനിറുത്താനോ അതത് പ്രാദേശിക ഭരണകൂടങ്ങൾക്ക് പോലും കഴിയുന്നില്ല.
മിലിട്ടറി ഉദ്യോഗസ്ഥർ തുകലിൽ പൊതിഞ്ഞ് തോളിൽ തൂക്കി നടക്കുന്ന റേഡിയോയും പേർഷ്യക്കാർ സ്റ്റീരിയോ ടേപ്പും ഒക്കെ കൊണ്ടുവരാൻ തുടങ്ങിയതോടെ ക്രമേണ കിയോസ്കുകൾക്ക് കേൾവിക്കാർ ഇല്ലാതായി. പഞ്ചായത്തുകൾ ഇതിനെ ഉപേക്ഷിച്ചു. ഇന്ന് താലൂക്കിൽ അങ്ങോളമിങ്ങോളം ഇവ കാടുകയറി കിടക്കുകയാണ്.
ഗ്രാമീണ കൂട്ടായ്മയുടെ കേന്ദ്രങ്ങളായിരുന്ന റേഡിയോ കിയോസ്കുകൾ ഓരോ പ്രദേശത്തിന്റെയും സാംസ്കാരിക വളർച്ചയിൽ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്. അവയെ സംരക്ഷിച്ച് നിറുത്താനും സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റാനും മാറി മാറി വന്ന പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാകാത്തതാണ് ഇവയുടെ നാശത്തിന് കാരണം.
റേഡിയോ കിയോസ്ക്
പ്രധാന കവലകൾക്ക് സമീപം ഒരു ചെറിയ മുറി കെട്ടി അതിനുള്ളിൽ ഒരു റേഡിയോയും ഒരു ആംപ്ലിഫയറും, ഹോണും സ്ഥാപിച്ച് കഴിഞ്ഞാൽ റേഡിയോ കിയോസ്കായി. കിയോസ്കുകളുടെ പ്രവർത്തനം നടത്തുന്നതിനായി സമീപവാസിയായ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികളും മുതിർന്നവരുമെല്ലാം കിയോസ്‌കുകളിലെത്തി പരിപാടികൾ ആസ്വദിച്ചിരുന്നു. ടെലിവിഷൻ എത്തിയതോടെ റേഡിയോ കിയോസ്കുകളിൽ പലതിലും ടെലിവിഷൻ സ്ഥാപിച്ചു. ഇന്ന് പല കിയോസ്കുകളും കാട് കയറി, ചിലത് പൊളിച്ചു മാറ്റുകയും ചെയ്തു.
സാധാരണക്കാരുടെ വിനോദോപാധി
ആകാശവാണിയിൽ നിന്ന് പരിപാടികൾ സംപ്രേഷണം ചെയ്തിരുന്ന അക്കാലത്ത് സ്വന്തമായി ഒരു റേഡിയോ വാങ്ങുകയെന്നത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. 1957ൽ തിരുവനന്തപുരം നിലയത്തിൽ നിന്ന് മലയാളം വാർത്തകൾ സംപ്രേഷണം തുടങ്ങിയതിന് ശേഷമാണ് വർക്കല താലൂക്കിൽ മിക്കയിടത്തും കിയോസ്കുകൾ സ്ഥാപിച്ചത്. വർത്തമാനപത്രം ഒഴികെ മറ്റ് വാർത്താവിനിമയ സംവിധാനങ്ങളോ വിനോദോപാധികളോ ഇല്ലാതിരുന്ന കാലത്ത് റേഡിയോ കിയോസ്കുകൾ നാട്ടുകാരുടെ വിജ്ഞാനത്തിന്റെയും വിനോദത്തിനും ഒരേയൊരു ഉപാധി മാത്രമായിരുന്നു.
നാടിന്റെ ചരിത്രരേഖയായി അവശേഷിക്കുന്ന റേഡിയോ കിയോസ്കുകൾ സംരക്ഷിക്കുന്നതിന് നടപടി വേണം.
സുരേഷ് ഡി. കാപ്പിൽ, കവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |