കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ രേഖകളില്ലാതെ ബൊലേനോ പിക്കപ്പ് വാഹനത്തിൽ കടത്തിയ 5 കിലോ വെള്ളിയാഭരണങ്ങൾ പിടികൂടി. കഴിഞ്ഞദിവസം രാത്രി 10.30 ഓടെ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ പിടിച്ചെടുത്തത്. വാഹനം ഓടിച്ചിരുന്ന കോട്ടയം തിരുനക്കര ലക്ഷ്മി ഭവനിൽ ശിവകുമാറിനെ (40) അറസ്റ്റ് ചെയ്തു. മധുരയിൽ നിന്ന് കോട്ടയത്തെ ഒരു ജൂവലറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് പെയിന്റിംഗ് ജോലികൾക്കായി തൊഴിലാളികളെ എത്തിക്കുന്നതിന്റെ മറവിലാണ് ആഭരണക്കടത്ത് നടത്തിയത്. കമ്മൽ,വള, അരഞ്ഞാണം തുടങ്ങിയ ഇനങ്ങളിലെ ആഭരണങ്ങൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വരും.
എക്‌സൈസ് ഇൻസ്‌പെക്ടർ ശ്യാം കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, വിഷ്ണു, അശ്വന്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ആഭരണങ്ങൾക്കൊപ്പം വാഹനവും ഡ്രൈവറെയും ജി.എസ്.ടി വകുപ്പിന് കൈമാറി. മതിയായ രേഖകളില്ലാത്തതിനാൽ പിഴ ഇനത്തിലും മറ്റുമുള്ള തുക നിശ്ചിത സമയപരിധിക്കകം അടയ്ക്കണമെന്ന് ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. തുക അടച്ചില്ലെങ്കിൽ ആഭരണങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടുമെന്നും ജി.എസ്.ടി വകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |