തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പൊതുഗതാഗത പദ്ധതിക്ക് മാതൃകയാകാൻ തലസ്ഥാനം. വിജയകരമായി സർവീസ് നടത്തുന്ന സിറ്റി സർക്കുലറിനൊപ്പം പെരിഫറൽ, റേഡിയൽ, ഫീഡർ സർവീസുകളിലൂടെയാണ് വിപ്ളവകരമായ മാറ്റത്തിന് കെ.എസ്.ആർ.ടി.സി ഒരുങ്ങുന്നത്. ദീർഘനേരത്തെ കാത്തിരിപ്പുകൾ ഒഴിവാക്കിയും ഇടറോഡുകളിൽ പോലും പൊതുഗതാഗതത്തിന്റെ ഗുണഫലങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കിയുമുള്ള ക്രമീകരണമാണ് ആനവണ്ടി ലക്ഷ്യമിടുന്നത്.
നഗരത്തിനു സമീപത്തുള്ള പ്രദേശങ്ങളിൽ നിന്ന് യാത്രക്കാരെ എത്തിക്കുന്നതിനാണ് പെരിഫറൽ സർവീസുകൾ. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ വഴി കടന്നുപോകുന്ന ബസുകളാണ് റേഡിയൽ സർവീസുകൾ. വലിയ ബസുകൾക്ക് സർവീസ് നടത്താൻ ബുദ്ധിമുട്ടുള്ളതും എന്നാൽ തിരക്കേറിയതുമായ നഗരത്തിലെ റസിഡൻഷ്യൽ പ്രദേശങ്ങളിലെ ചെറിയ റോഡുകളിലൂടെയാണ് ഫീഡർ സർവീസുകൾ. മിനിബസുകളും ഓട്ടോറിക്ഷകളും ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക. പദ്ധതി പൂർത്തിയാകുമ്പോൾ ബൈപ്പാസിലും ഇടറോഡുകളിലുമെല്ലാം കെ.എസ്.ആർ.ടി.സിയുടെ സാന്നിദ്ധ്യമുണ്ടാകും. നഗരത്തിൽ സർവീസ് നടത്തുന്ന സിറ്റി സർക്കുലർ ബസുകളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000ത്തിലേറെയായി വർദ്ധിച്ചിട്ടുണ്ട്. അത് ശുഭലക്ഷണമായിട്ടാണ് കെ.എസ്.ആർ.ടി.സി കാണുന്നത്.
തിരക്ക് മറികടക്കാൻ പിടിവള്ളിയാകും പെരിഫറൽ
കെ.എസ്.ആർ.ടി.സി നടത്തിയ പഠനപ്രകാരം നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള ബസുകളിൽ നഗരത്തിലേക്കുള്ള യാത്രക്കാരിലേറെയും കയറുന്നത് പള്ളിച്ചൽ ഭാഗത്തുനിന്നാണ്. അതുപോലെ നെടുമങ്ങാട് നിന്നുള്ള ബസുകളിലെ യാത്രക്കാർ കൂടുതലും കരകുളം ഭാഗത്തുനിന്നും ആറ്റിങ്ങലിൽ നിന്നുള്ള ബസുകളിലെ യാത്രക്കാർ കണിയാപുരം, കഴക്കൂട്ടം ഭാഗങ്ങളിൽ നിന്നുമാണ് നഗരത്തിലേക്ക് ബസ് കയറുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കരകുളം, പള്ളിച്ചൽ, മലയിൻകീഴ്, കണിയാപുരം ഭാഗങ്ങളിൽ നിന്ന് പുറപ്പെടുന്ന വിധത്തിലാണ് പെരിഫറൽ സർവീസുകൾ. ഇവ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിനു പകരം ഇപ്പോൾ സർക്കുലർ ബസുകൾ പോകുന്നിടത്ത് എത്തും. നഗരത്തിൽ പോകേണ്ട യാത്രക്കാർക്ക് ഈ ബസുകളിൽ കയറി യാത്രചെയ്യാം. ടിക്കറ്റ് പെരിഫറൽ ബസിൽ നിന്ന് എടുത്താൽ മതി. സിറ്റി സർക്കുലർ ബസിന്റെ റൂട്ട് വിവരം പെരിഫറൽ ബസിൽ നിന്ന് ലഭിക്കും. ആകെ യാത്രക്കൂലി ഓർഡിനറി ബസിനെക്കാൾ കുറവായിരിക്കും.
വട്ടം ചുറ്റിക്കാതിരിക്കാൻ റേഡിയൽ സർവീസ്
നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട്, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള റേഡിയൽ ബസുകൾ നേരിട്ട് നഗരത്തിലെത്തില്ല. പകരം മെഡിക്കൽ കോളേജ് പോലുള്ള സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും, അവിടെനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും. ഈ ബസുകൾക്ക് പെരിഫറൽ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ സ്റ്റോപ്പുകളുണ്ടാകില്ല. സ്റ്റോപ്പുകളുടെ എണ്ണം പരിമിതമായതും നഗരത്തിൽ പ്രവേശിക്കാത്തതും കാരണം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് നേരത്തേ എത്താൻ കഴിയും.
കുഞ്ഞൻയാത്രയ്ക്ക് ഫീഡർ സർവീസ്
സ്വകാര്യവ്യക്തികളിൽ നിന്ന് വാടകയ്ക്ക് എടുക്കുന്ന മിനി ബസുകളും ഓട്ടോറിക്ഷകളുമാണ് ചെറിയ ഇടറോഡുകളിലൂടെയുള്ള ഫീഡർ സർവീസിന് ഉപയോഗിക്കുക. ഇതും സിറ്റി സർക്കുലർ ബസുകളുമായി ബന്ധിപ്പിക്കും. ബസുകളില്ലാത്ത റോഡുകളിൽ നിന്ന് എളുപ്പം നഗരഹൃദയത്തിലേക്കെത്താൻ ഇത് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |