കൊച്ചി: പുത്തൻ ആശയങ്ങളുമായി എത്തുന്ന പ്രവാസികൾക്ക് പ്രവാസി ഭദ്രതാ മൈക്രോ സ്‌കീം തുണയാകുന്നു. കെ.എസ്.എഫ്.ഇ-നോർക്ക സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ 95 ചെറുകിട സംരംഭകർ ഇപ്പോൾ ഗുണഭോക്താക്കളായിട്ടുണ്ട്. കൊവിഡിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടു തുടങ്ങിയ പദ്ധതിയാണിത്. സ്റ്റാർട്ട് അപ്പുകൾ മുതൽ ആധുനിക ഡയറി ഫാം വരെയുള്ള പദ്ധതികളുമായാണ് പ്രവാസികളെത്തുന്നത്.
1000 പേർക്കുള്ള പദ്ധതി
1000 പേർക്കായി നടപ്പാക്കുന്ന പദ്ധതിയിൽ 300 അപേക്ഷകൾ നോർക്കയുടെ പരിഗണനയിലാണ്.
ഒക്ടോബർ 26ന് ആരംഭിച്ച പദ്ധതി
മാർച്ച് 31ന് അവസാനിക്കും.
രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത് 2020 ഏപ്രിൽ ഒന്നിനു ശേഷം സ്ഥിരമായി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികളെയാണ് പരിഗണിക്കുക. കൊവിഡിൽ 14,32,736 പേർ തിരിച്ചെത്തി.
നോർക്ക പ്രാവാസികളുടെ വിവരങ്ങൾ പരിശോധിച്ച് നൽകുമ്പോൾ കെ.എസ്.എഫ്.ഇ പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കും. കൂടുതൽ ചെറുകിട സംരംഭങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ്.
വി.പി. സുബ്രഹ്മണ്യൻ
മാനേജിംഗ് ഡയറക്ടർ
കെ.എസ്.എഫ്.ഇ.
മൂന്നിനം പദ്ധതികൾ
നോർക്ക കുടുംബശ്രീ, കെ.എസ്.എഫ്.ഇ, കെ.ഐ.സി.ഡി.സി എന്നിവ സംയുക്തമായി നടപ്പാക്കുന്ന പ്രവാസി ഭദ്രതാ സ്‌കീമിന്റെ ഭാഗമാണ് പദ്ധതികൾ.
പേൾ: രണ്ടു ലക്ഷം വരെ പലിശരഹിത വായ്പ. 30 കോടി കുടുംബശ്രീക്ക് റിവോൾവിംഗ് ഫണ്ട്.
മെഗാ : 25 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് സബ്‌സിഡിയോടെ വായ്പ.
മൈക്രോ: അഞ്ച് ലക്ഷം വരെ വായ്പ. 6 ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 25 ശതമാനം, പരമാവധി 1 ലക്ഷം രൂപ വരെ സബ്‌സിഡിയുണ്ട്. 50 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |