ഡിസംബറിൽ രജിസ്റ്റർ ചെയ്തത് 151 അബ്കാരി കേസ്
പാലക്കാട്: പുതുവത്സരത്തോട് അനുബന്ധിച്ച് എക്‌സൈസ് എൻഫോഴ്സ്‌മെന്റിന്റെ സ്‌പെഷൽ ഡ്രൈവ് ജില്ലയിൽ ശക്തമാക്കി. ഇതിന്റെ ഭാഗമായി വ്യാജ മദ്യവില്പന നടത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും മിന്നൽ പരിശോധനയും ശക്തമാക്കിയതായി അധികൃതർ പറഞ്ഞു. പരിശോധനയുടെ ഭാഗമായി സ്പിരിറ്റ് വ്യാജമദ്യ നിർമ്മാണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മുൻകാല പ്രതികളെ പ്രത്യേകം നിരീക്ഷിക്കും. സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ 26 വരെയുള്ള കാലയളവിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 151 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. എൻ.ഡി.പി.എസ് കേസ് 17 എണ്ണവും ഈ കാലയളവിൽ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി അഞ്ച് വാഹനങ്ങളാണ് പിടിച്ചെടുത്തത്. ക്രിസ്മസിനോട് അനുബന്ധിച്ചും പരിശോധന ശക്തമായിരുന്നു.
സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടിച്ചെടുത്ത ലഹരികൾ (ഡിസംബർ ഒന്നു മുതൽ 26 വരെ)
വിദേശമദ്യം - 457.72 ലിറ്റർ
വാഷ് - 9339 ലിറ്റർ
ചാരായം - 201.5 ലിറ്റർ
അരിഷ്ടം - 9.9 ലിറ്റർ
കള്ള് - 77 ലിറ്റർ
കഞ്ചാവ് - 23.12 കിലോ
കഞ്ചാവ് ചെടികൾ - 16 എണ്ണം
മെതാംഫെറ്റമിൻ - 40 ഗ്രാം
ഹാൻസ് - 43.38 കിലോ
പുകയില ഉല്പന്നങ്ങൾ - 22 കിലോ
കോഴിക്കോട് ഡിവിഷനിലെ ബാർ ഹോട്ടലിൽനിന്നും സെക്കന്റ്സ് മദ്യം കണ്ടെടുത്ത സാഹചര്യത്തിൽ ബാർ, ബിയർപാർലർ എന്നിവയുടെ പരിശോധനകൾ കാര്യക്ഷമമായി നടത്തി അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ അതാത് യൂണിറ്റ് ഉദ്യോഗസ്ഥർക്ക് രഹസ്യ നിരീക്ഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
- ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |