സെഞ്ചൂറിയൻ : തോൽവി ഒഴിവാക്കാൻ പൊരുതുന്ന ദക്ഷിണാഫ്രിക്കയുടെ അവസാന ആറുവിക്കറ്റുകൾ കൂടി അവസാന ദിവസമായ ഇന്ന് വീഴ്ത്താത്താനായാൽ ഇന്ത്യയ്ക്ക് ന്യൂ ഇയർ ഹാപ്പിയായി ആഘോഷിക്കാം. നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 174 റൺസിന് ആൾഒൗട്ടായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 305 റൺസ് ലക്ഷ്യം നൽകി രണ്ടാം ഇന്നിംഗ്സിനിറക്കി.സ്റ്റംപെടുക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 211 റൺസ് കൂടിയാണ് അവർക്ക് ജയിക്കാൻ ഇനി വേണ്ടത്.52 റൺസുമായി പൊരുതുന്ന നായകൻ ഡീൻ എൽഗാറിലാണ് ആതിഥേയ പ്രതീക്ഷകൾ.
ഇന്നലെ 16/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചപോലെ വലിയ സ്കോറിലേക്ക് എത്താനായില്ല.നാലുവിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദയും മാർക്കോ ജാൻസണും രണ്ട് വിക്കറ്റ് വീഴ്ത്തിയ ലുംഗി എംഗിഡിയും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് 174ൽ അവസാനിപ്പിച്ചത്. മൂന്നാം ദിനത്തിൽ മായാങ്കിന്റെ വിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംഗ് തുടരാനെത്തിയത് കെ.എൽ രാഹുലും(23) നൈറ്റ് വാച്ച്മാൻ ശാർദ്ദൂൽ താക്കൂറു(10) മാണ്.രാവിലെതന്നെ താക്കൂറിനെ തിരികെ അയച്ച് റബാദ നയം വ്യക്തമാക്കി. 74 പന്തുകൾ നേരിട്ട് നാലു ഫോറുകൾ പറത്തിയ രാഹുലിനെ എൻഗിഡി എൽഗാറിന്റെ കയ്യിലെത്തിക്കുകയായിരുന്നു.
79/3 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ പന്തിൽത്തന്നെ നായകൻ വിരാട് കൊഹ്‌ലി(18) തിരിച്ചുനടന്നു. ജാൻസന്റെ പന്തിൽ ഡി കോക്കിനായിരുന്നു വിരാടിന്റെ ക്യാച്ച്. തുടർന്ന് ചേതേശ്വർ പുജാരയും (16) അജിങ്ക്യ രഹാനെയും (20) ചേർന്ന് 100 കടത്തി. 109ലെത്തിയപ്പോൾ പുജാരയും പുറത്തായി. എൻഗിഡിയുടെ പന്തിൽ ഡികോക്കിനായിരുന്നു ക്യാച്ച്.അടുത്തഓവറിൽ രഹാനെയെ ജാൻസൺ മടക്കിയതോടെ ഇന്ത്യ 111/6 എന്ന നിലയിലായി.
തുടർന്ന് റിഷഭ് പന്ത് (34) അശ്വിനെക്കൂട്ടി (14) വേഗത്തിൽ റൺസുയർത്താൻ ശ്രമിച്ചു.പക്ഷേ റബാദ തന്റെ അടുത്തടുത്ത ഒാവറുകളിൽ ഇരുവരെയും തിരിച്ചയച്ചു.ഷമിയും(1) റബാദയ്ക്ക് ഇരയായി.സിറാജിനെ ഡക്കാക്കി ജാൻസണാണ് ചായയ്ക്ക് മുമ്പ് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടത്.
305 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്
രണ്ടാം ഓവറിൽത്തന്നെ ഷമി ആദ്യ പ്രഹരമേൽപ്പിച്ചു. ഒരു റൺസെടുത്ത എയ്ഡൻ മാർക്രമിനെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു ഷമി. കീഗൻ പീറ്റേഴ്സണിനെ (17) പതിനഞ്ചാം ഓവറിൽ സിറാജ് മടക്കി അയച്ചു. തുടർന്ന് ഡീൻ എൽഗാറും (52*) റാസി വാൻഡർഡ്യൂസനും(11) പൊരുതിനിൽക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 74ൽ വച്ച് റാസിയെ ബൗൾഡാക്കി ബുംറ അടുത്ത പ്രഹരമേൽപ്പിച്ചു.94ലെത്തിയപ്പോൾ നൈറ്റ് വാച്ച്മാൻ കേശവ് മഹാരാജിനെയും (8)ബൗൾഡാക്കി ബുംറ ഇന്നലത്തെ കളി അവസാനിപ്പിച്ചു.
ഇന്ത്യ
ഒന്നാം ഇന്നിംഗ്സ് 327
രണ്ടാം ഇന്നിംഗ്സ് 174
ദക്ഷിണാഫ്രിക്ക
ഒന്നാം ഇന്നിംഗ്സ് 197
രണ്ടാം ഇന്നിംഗ്സ് 94/4
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |