'കേരളം വ്യവസായ സൗഹൃദം"
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ചെറിയ മുറിയിൽ ഒരു മൊബൈൽ ഷോപ്പ്. അതായിരുന്നു എ.കെ. ഷാജിയെന്ന യുവ സംരംഭകന്റെ തുടക്കം. '3ജി മൊബൈൽ വേൾഡ്" എന്നായിരുന്നു പേര്. മൊബൈൽ ഫോണിന് കേരളത്തിൽ പ്രചാരം കിട്ടിത്തുടങ്ങിയകാലം. മറ്റ് പല സംരംഭങ്ങളും തുടങ്ങാൻ സുഹൃത്തുക്കളും ബന്ധുക്കളും നിർദ്ദേശിച്ചപ്പോൾ നാളത്തെ ലോകം മൊബൈൽഫോണിലൂടെയാണെന്ന് ഷാജി തിരിച്ചറിഞ്ഞു. ആ ദീർഘവീക്ഷണം എത്തിനിൽക്കുന്നത് പെരിന്തൽമണ്ണയിലെ നൂറാമത് ഷോറൂമിൽ.
ലോകത്തെവിടെയും 16 വർഷം എന്നത് ഒരു ബിസിനസ് സംരംഭത്തെ സംബന്ധിച്ച് വലിയ കാലയളവല്ല. കാൽനൂറ്റാണ്ടോ അരനൂറ്റാണ്ടോ വേണ്ടിവരും പലർക്കും ഒരു മേൽവിലാസം ഉണ്ടാവാൻ. കുറഞ്ഞ കാലത്തിനകം ജനപ്രിയ ബ്രാൻഡായി വളർന്നുവെന്നതാണ് 'മൈജി മൊബൈൽ വേൾഡിനെ" വ്യത്യസ്തമാക്കുന്നത്.
3ജിയിൽ നിന്ന് മൈജിയിലേക്ക് ചേക്കേറിയപ്പോൾ 2000 തൊഴിലാളികൾക്ക് ജീവിതം നൽകിയിരിക്കുന്നു. പുതുവർഷം പിറക്കുമ്പോൾ അത് 6000 തൊഴിലാളികളെ ലക്ഷ്യമിടുന്നു. 3ജിയും മൈജിയും ഇപ്പോൾ ഫ്യൂച്ചർ മൈജിയുമായുള്ള വളർച്ചയിലേക്ക് ചെയർമാനും എം.ഡിയുമായ എ.കെ. ഷാജി മനസുതുറക്കുന്നു.
കേരളം വ്യവസായ സൗഹൃദം
കേരളം വ്യവസായ സൗഹൃദമല്ലെന്ന വിമർശനങ്ങൾക്ക് മറുപടിയാണ് മൈജി. 16 വർഷം മുമ്പ് ഒന്നിൽ നിന്ന് തുടങ്ങിയ സ്ഥാപനം ഇപ്പോൾ നൂറാം ഷോറൂം നിറവിലാണ്. കേരളത്തിലൂടെ ഓരോ 20 കിലോമീറ്റർ സഞ്ചരിക്കുമ്പോഴും നിങ്ങൾക്ക് ഒരു മൈജി ഷോറൂം കാണാം. ജില്ലാ ആസ്ഥാനങ്ങൾ മാത്രമല്ല, മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും മൈജിയുണ്ട്. അതാണ് വിമർശനങ്ങൾക്ക് മൈജി നൽകുന്ന മറുപടി.
കോഴിക്കോട് മാവൂർ റോഡ്
കോഴിക്കോട് താമരശേരിയിൽ നിന്ന് ബിസിനസ് സ്വപ്‌നവുമായി നഗരത്തിലെത്തിയ എന്നെ വളർത്തിയത് മാവൂർ റോഡിൽ തുറന്ന ആദ്യ 3ജി ഷോറൂമാണ്. അന്ന് മൊബൈൽഫോൺ ഇന്നത്തെപ്പോലെ തരംഗമായിരുന്നില്ല. നാളെകളായിരുന്നു ലക്ഷ്യം. ആദ്യഷോറൂമിന് ഒരുകിലോമീറ്റർ ചുറ്റളവിലായി ഇപ്പോൾ ഏഴ് ഷോറൂമുകളുണ്ട്. 2016ലാണ് 3ജിയെ മൈജി (മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ്) ആക്കിയത്. ഇപ്പോൾ നൂറാമത്തെ ഷോറൂം എന്ന സ്വപ്‌നവും സഫലമായി.
വിശ്വാസ്യതയും സേവനവും
മൊബൈൽഫോണും ലാപ്‌ടോപ്പും എവിടെ നിന്നും കിട്ടും. പക്ഷെ, സർവീസാണ് പ്രശ്‌നം. 16 വർഷത്തിനിടെ മൈജിയിൽ നിന്ന് വാങ്ങിയ ഒരു ഫോണിന്റെ പേരിൽ ആർക്കും കോടതിയിൽ പോകേണ്ടിവന്നിട്ടില്ല, ഫോൺകോളിൽപോലും ആക്ഷേപം കേട്ടിട്ടില്ല. ഫോണാകുമ്പോൾ ഉപയോഗിക്കുന്ന രീതിക്കനുസരിച്ച് പല പ്രശ്‌നങ്ങളുമുണ്ടാവും.
എന്നാൽ എപ്പോൾ വാങ്ങിയ ഫോണായാലും ബുദ്ധിമുട്ടില്ലാതെ മൈജി പരിഹരിച്ച് കൊടുക്കാറുണ്ട്. ഉപഭോക്താവിനാണ് ഷോറൂമിൽ ആദ്യ പരിഗണന. അവസാനം തുടങ്ങിയ പെരിന്തൽമണ്ണയടക്കം എല്ലാ ഷോറൂമുകളിലും സർവീസ് സെന്ററുകളുണ്ട്. ഡിജിറ്റൽ റീട്ടെയിൽ രംഗത്ത് ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല.
ഫ്യൂച്ചർ പ്രധാനം
പലരും ചോദിക്കുന്നുണ്ട് എന്തിനാണ് മൈജിയിൽ നിന്ന് മൈജി ഫ്യൂച്ചറിലേക്കൊരു ചുവടുമാറ്റമെന്ന്. ഫ്യൂച്ചർ പ്രധാനമാണല്ലോ. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് മൈജി ഫ്യൂച്ചറിന്റേത്. 2021 ഏപ്രിലിലായിരുന്നു ആദ്യ ഷോറൂം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അത് 50 ആവും. അപ്പോൾ തൊഴിലവസരം 4000മാവും.
നിലവിൽ 70 ലക്ഷം ഉപഭോക്താക്കളുണ്ട് മൈജിക്ക്. അവിടേക്കാണ് ഗൃഹോപകരണ വിപണികൂടി തുറക്കുന്നത്. അടുത്ത രണ്ടുവർഷം കൊണ്ട് ഹോം അപ്ലയൻസസ് വിപണിയുടെ 25 ശതമാനവും കൂടെവരുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. 2022ൽ 500 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
സ്വന്തം ടെലിവിഷൻ ഉടൻ
ഇലക്ട്രോണിക്‌സ്- ഗൃഹോപകരണ മേഖലയിൽ ചുവടുറപ്പിച്ചതോടെ സ്വന്തം ടെലിവിഷൻ പുറത്തിറക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ നിർമ്മിക്കുന്നൊരു ടിവി വളരെക്കാലമായുള്ള സ്വപ്‌നമാണ്. അത് യാഥാർത്ഥമാവുകയാണ്. കേരളത്തിൽ തന്നെ നിർമ്മാണ യൂണിറ്റ് തുടങ്ങും. കേരളമാണ് എനിക്കെല്ലാം തന്നത്. എല്ലാം ഇവിടെ വളരട്ടെ.
മഞ്ജുവാര്യർ കേരളത്തിന്റെ കരുത്ത്
2016 മുതൽ മൈജിയുടെ വളർച്ചയിൽ മോഹൻലാൽ കൂടെയുണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും വിലപ്പെട്ടതാണ്. ഇപ്പോൾ മഞ്ജുവാര്യരും കൂടെ ചേർന്നിരിക്കുന്നു. കേരളത്തിലെ സ്ത്രീകളുടെ കരുത്താണവർ. മഞ്ജുവിന്റെ സാന്നിദ്ധ്യം മൈജിയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കും.
പുതുതലമുറയും വിജയവും
ഞങ്ങളൊക്കെ ബിസിനസ് രംഗത്തേക്ക് വന്നത് ആരുടേയും തണലിലായിരുന്നില്ല. വീഴുമ്പോൾ പിടിക്കാനും ആരുമുണ്ടായിരുന്നില്ല. എന്നാൽ പുതുതലമുറ അങ്ങനെയല്ല. എല്ലാവർക്കും എല്ലാ സൗകര്യങ്ങളുമുണ്ട്. രക്ഷിതാക്കളുടെ തണലിൽ അവരങ്ങനെ സുഖശീതളരാവുകയാണ്. ഒരുങ്ങി ഇറങ്ങിയാൽ സാദ്ധ്യമല്ലാത്ത ഒന്നുമില്ലെന്ന് യുവതലമുറ തിരിച്ചറിയണം. അപ്പോഴേ വിജയം കൂടെ വരൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |