കൊച്ചി: മാറിയ കാലഘട്ടത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉൾക്കൊണ്ട് അക്കൗണ്ടിംഗ് മേഖല സമൂലം പരിഷ്കരിക്കാൻ ചാർട്ടേഡ് അക്കൗണ്ടുമാർക്ക് ബാദ്ധ്യതയുണ്ടെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ എറണാകുളം ഓഫീസ് മന്ദിര സമുച്ചയമായ ഐ.സി.എ.ഐ ഭവൻ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ പുതിയ മാറ്റങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ജോലിയും ജീവിതവും കഠിനമായി മാറുകയാണ്. അവസരങ്ങളുടെ വിശാലമായ ലോകം അക്കൗണ്ടന്റുമാർക്ക് മുന്നിലുണ്ട്. നൂതന സാങ്കേതികവിദ്യകൾ ആർജിച്ചും പുതിയ മേഖലകളിലേക്ക് കടന്നുചെന്നും പ്രവർത്തിക്കണം. എല്ലാ പരിഷ്കാരങ്ങളും ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ടതുണ്ട്. മൂല്യാധിഷ്ഠിതമായി ഉചിതമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ജനങ്ങളെ സഹായിക്കുകയാണ് അക്കൗണ്ടന്റുമാരുടെ ചുമതല. സാമ്പത്തിക പരിഷ്കാരങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ അനുഭവസമ്പത്ത് രാജ്യത്തിന് ഉപകാരപ്പെടുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, സംസ്ഥാനവ്യവസായ മന്ത്രി പി.രാജീവ് എന്നിവർ സംസാരിച്ചു. എം.പിമാരായ ഹൈബി ഈഡൻ, തോമസ് ചാഴിക്കാടൻ, മേയർ അഡ്വ.എം.അനിൽകുമാർ, ഐ.സി.എ.ഐ ദേശീയ പ്രസിഡന്റ് നിഹാർ എം.ജംബുസാരിയ, പ്രൊഫഷണൽ ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ ബാബു എബ്രഹാം കള്ളിവയലിൽ, എറണാകുളം ശാഖാ ചെയർമാൻ രഞ്ജിത്ത് ആർ.വാര്യർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |