തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി നഗരത്തിലെ പാർക്കുകൾ. ഗാന്ധി പാർക്ക്, സന്മതി പാർക്ക്, വിവേകാനന്ദ പാർക്ക്, നെഹ്റു പാർക്ക്, ക്ളിഫ് ഹൗസ് പാർക്ക്, ഉള്ളൂർ സ്മാരക പാർക്ക് തുടങ്ങിയവയടക്കം 41 പാർക്കുകളാണ് മുഖം മിനുക്കുന്നത്. ഇവയുടെ പരിപാലനം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം. പാർക്കുകൾ ഏറ്റെടുക്കുന്നതിന് സ്വകാര്യ ഏജൻസികൾ വർഷം തോറും നഗരസഭയ്ക്ക് പണം നൽകണം. പാർക്കുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം നഗരസഭയ്ക്ക് വരുമാന വർദ്ധനവിനും ഇത് സഹായിക്കും. പദ്ധതിയിലൂടെ നഗരത്തിലെ പാർക്കുകൾ ദീർഘകാലം മികവുള്ളതാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് നഗരസഭ. അഞ്ചു മുതൽ പത്ത് വർഷം വരെയായിരിക്കും പരിപാലന കാലാവധി. ഇതിനായി ഉടൻ താത്പര്യപത്രം സ്വീകരിക്കുമെന്നാണ് സൂചന. ഇതിന്റെ അവസാനവട്ട ചർച്ചകൾ പൂർത്തിയായി.
നഗരത്തിൽ 46 പാർക്കുകൾ
46 പാർക്കുകളാണ് നഗരത്തിൽ ആകെയുള്ളത്. ഇതിൽ രണ്ടെണ്ണം സ്മാർട്ട് സിറ്റിയും മൂന്നെണ്ണം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ് പരിപാലിക്കുന്നത്. ബാക്കിവരുന്ന 41 എണ്ണമാണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ളത്. ഇതിൽ പത്തെണ്ണം ഉപയോഗശൂന്യമാണ്. 32 പാർക്കുകൾ നവീകരണം കാത്തുകഴിയുന്ന അവസ്ഥയിലും. നാലെണ്ണം മാത്രമാണ് ഉപയോഗപ്രദമായ അവസ്ഥയിലുള്ളത്. പാർക്കുകളുടെ നവീകരണത്തിന് വൻ തുക ചെലവിടേണ്ടിവരുന്നതിനാലാണ് ഇവ സ്വകാര്യ ഏജൻസികൾക്കോ വ്യക്തികൾക്കോ കൈമാറാനുള്ള തീരുമാനത്തിനു പിന്നിൽ.
പരിപാലനം ഇങ്ങനെ
പാർക്കുകളുടെ ശുചീകരണത്തിനു പുറമേ മരങ്ങളുടെയും പുൽത്തകിടികളുടെയും സംരക്ഷണം
നഗരസഭയുടെ പരിശോധനയും ഇടയ്ക്ക് ഉണ്ടാകും
വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തനക്ഷമമായി നിലനിറുത്തൽ.
കുടിവെള്ള ലഭ്യത, കളി ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയെല്ലാം ഏജൻസികളുടെ ഉത്തരവാദിത്വം
ഏജൻസികൾക്കുള്ള മെച്ചം
നഗരസഭ നിർദ്ദേശിക്കുന്ന അളവിൽ പരസ്യം സ്ഥാപിക്കാം
കോർപ്പറേഷന്റെ അനുമതിയോടെ പാർക്കുകളിൽ സ്റ്റേജ് സജ്ജീകരിക്കാം
ഇത് പൊതുപരിപാടികൾക്ക് ഉപയോഗപ്പെടുത്താം
വിനോദ പരിപാടികളും വാടക വാങ്ങി നടത്താം
കഫറ്റീരിയ സ്ഥാപിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |