മാഡ്രിഡ്: സ്പെയിനിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ, വാക്സിനേഷൻ നൽകാതിരിക്കാനായി കുട്ടികളെ മാതാവ് തട്ടിക്കൊണ്ടുപോയതായി പരാതി. 14ഉം 12ഉം വയസ് പ്രായമായ രണ്ടു ആൺകുട്ടികളെ 46കാരിയായ യുവതി തന്റെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയെന്നാണ് മുൻ ഭർത്താവ് പരാതി നല്കിയത്. തുടർന്ന് 46കാരിയായ അമ്മയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. സ്‌പെയിനിന്റെ തെക്കൻ നഗരമായ സെവില്ലേയിലാണ് സംഭവം. ഡിസംബർ പകുതിയോടെയാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്. നവംബർ നാലുമുതൽ താൻ കുട്ടികളെ കണ്ടിട്ടില്ലെന്നും മക്കളെ കൂട്ടിക്കൊണ്ടുപോയതായി മുൻ ഭാര്യയിൽനിന്ന് കത്ത് ലഭിച്ചതായും പരാതിയിൽ പറയുന്നു. കുട്ടികൾക്ക് കൊവിഡ് വാക്സിൻ നല്കുന്ന കാര്യത്തിൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും കോടതിയയെ സമീപിച്ചിരുന്നു. എന്നാൽ ഇത് തീരുമാനിക്കാനുള്ള അവകാശം പിതാവിനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. കുട്ടികളുടെ സ്‌കൂൾ മാറ്റാനും അവർ പദ്ധതിയിട്ടിരുന്നതായാണ് വിവരം.
ബുധനാഴ്ച രാവിലെ കുട്ടികളെയും മാതാവിനെയും കണ്ടെത്തിയ പൊലീസ് കുട്ടികളെ പിതാവിന് കൈമാറി. നിരവധി യൂറോപ്യൻ രാജ്യങ്ങൾ അഞ്ചുവയസുമുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നല്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സ്പെയിനിൽ 12 വയസിന് മുകളിലുള്ള 90 ശതമാനം പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |