പെരുങ്ങോട്ടുകുറുശ്ശി: അതിർത്തി മേഖലയിൽ കനാൽ വെള്ളം കൃത്യമായി എത്താത്തതുമൂലം രണ്ടാംവിള നെൽകൃഷി പരക്കെ ഉണക്കു ഭീഷണി നേരിടുന്നു. മലമ്പുഴ ഇറിഗേഷൻ കനാലിന്റെ വാലറ്റ മേഖലയായ ഒടുവൻക്കാട്ടിലാണ് വിവിധ പാടശേഖര സമിതിയിലെ രണ്ടാംവിള നെൽകൃഷി യഥാസമയം വെള്ളം എത്താത്തതുമൂലം കടുത്ത പ്രതിസന്ധി നേരിടുന്നത്. ഈ വർഷം അധികമഴ ലഭിച്ചതിനെ തുടർന്ന് മേഖലയിലെ കർഷകർക്ക് ഒന്നാംവിള നെൽകൃഷിയിൽ നിന്നുള്ള ആദായവും നാമമാത്രമായി മാറാൻ ഇടയാക്കിയിരുന്നു.
ഇത്തവണ രണ്ടാംവിള ശരാശരി ജില്ലയിൽ 35,000 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. മെയിൻ കനാലിൽ നിന്നും പടശേഖരങ്ങളിലേക്ക് വെള്ളം തിരിച്ചു വിടുന്നതിനായി നിർമ്മിച്ചിട്ടുള്ള പ്രദേശത്തെ കാഡ കനാലുകൾ വ്യാപകമായി തകർന്നു കിടക്കുന്നതും കർഷകർക്ക് തലവേദനയാവുകയാണ്. കനാൽ വെള്ളം എത്തിയാലും കാഡ കനാലുകളുടെ തകർച്ചയും മൂലം പാടശേഖരങ്ങളിൽ വെള്ളം പരക്കുന്നതിനു ഏറെ കാത്തിരിക്കേണ്ട ദുരവസ്ഥയാണുള്ളത്. നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഡാം ജലനിരപ്പ് 112.97 മീറ്റർ
കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ജലസേചനത്തിനായി മലമ്പുഴ ഡാം തുറന്നത്. ഇടത്, വലത് കനാലുകൾ വഴിയാണ് വെള്ളം തുറന്നുവിട്ടിട്ടുള്ളത്. നിലവിൽ കനാൽ ശേഷിയുടെ പകുതി മാത്രമാണ് തുറന്നിട്ടുള്ളത്. ഇടവിട്ടുള്ള ജലസേചനം വഴി 90- 100 ദിവസത്തേക്കുള്ള വെള്ളമാണ് ലഭ്യമാക്കുക. 112.97 മീറ്ററാണ് ഇന്നലത്തെ ഡാമിലെ ജലനിരപ്പ്. കഴിഞ്ഞമാസം ഇതേദിവസം 114.7 മീറ്ററായിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കുടിവെള്ളത്തിനു പുറമെ കൃഷിആവശ്യത്തിനും ഡാം തുറന്നതോടെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വേനൽ ശക്തമാകുന്നതോടെ ജനനിരപ്പ് കുറയുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഉയർന്ന പ്രദേശങ്ങളിലും പ്രശ്നം തന്നെ
ജില്ലയിലെ വാലറ്റ പ്രദേശങ്ങളെ കൂടാതെ മലമ്പുഴ കനാൽ വെള്ളം പോകുന്ന ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലും വെള്ളം എത്താത്ത പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇടവിട്ട് കനാൽ വെള്ളം ലഭ്യമാകുന്നുണ്ടെങ്കിലും പെരുങ്ങോട്ടുകുറുശ്ശി, കുഴൽമന്ദം, ചിതലി, കോട്ടായി പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ലെന്ന് കർഷകർ പറയുന്നു. തുറന്നുവിടുന്ന ജലത്തിന്റെ തോത് കുറച്ചാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം കിട്ടുകയില്ല. ലഭ്യമാകാത്ത ഇടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |