വർക്കല: ചെമ്മരുതി ഏണാർവിള കോളനിയിൽ ഗൃഹനാഥൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സതീഷിനെ (30) അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. കല്ലുവിള വീട്ടിൽ സത്യനാണ് (65) കഴിഞ്ഞദിവസം രാത്രി മകൻ സതീഷിന്റെ മർദ്ദനമേറ്റ് മരിച്ചത്.
ഞായറാഴ്ച രാത്രി 7ഓടെയാണ് സംഭവം. സത്യൻ മദ്യലഹരിയിൽ വീട്ടിലെത്തുകയും മദ്യപിച്ച് കിടന്നുറങ്ങിയ മകൻ സതീഷുമായി വഴക്കുണ്ടാക്കുകയും ചെയ്‌തു. വാക്കേറ്റവും കൈയാങ്കളിയും നടക്കുന്നതിനിടെ സതീഷ് ജോലിക്ക് ഉപയോഗിക്കുന്ന ചുറ്റിക ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കുകയും തലയ്‌ക്ക് അടിക്കുകയും ചെയ്‌തു. കഴുത്തുഞെരിച്ച ശേഷം പിടിച്ച് തള്ളിയപ്പോൾ സത്യൻ വാതിലിന് സമീപത്തെ ചെങ്കല്ലിന് മുകളിലേക്ക് വീഴുകയായിരുന്നു.
ബോധം നഷ്ടപ്പെട്ട് നിലത്തുകിടന്ന സത്യനെ പൊലീസും നാട്ടുകാരും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുറ്റിക കൊണ്ട് അടിയിൽ തലയോട്ടി പിളർന്നതും കഴുത്തുഞെരിച്ചതുമാണ് മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടക്കുമ്പോൾ സത്യന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. വഴക്ക് പതിവായതിനാൽ ഇവർ ഇതൊന്നും ശ്രദ്ധിക്കാതെ വീടിന് പിറകിൽ പാത്രങ്ങൾ കഴുകുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വലത്തെ ചെവിയുടെ മുകളിൽ ആഴത്തിലുള്ള മുറിവ് ആയുധം ഉപയോഗിച്ചുള്ളതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ നിരീക്ഷണത്തിലായിരുന്ന
സതീഷിനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട സത്യനും മകനും തട്ടിന്റെ പണിക്കാരാണ്. സതീഷ് ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം മാതാപിതാക്കൾക്കൊപ്പം കുടുംബവീട്ടിൽ താമസിക്കുകയായിരുന്നു.
അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദ്ദേശപ്രകാരം അയിരൂർ സി.ഐ ശ്രീജേഷ്, എസ്.ഐമാരായ സജീവ്, സജിത്ത്, എ.എസ്.ഐമാരായ സുനിൽകുമാർ, ഇതിഹാസ് നായർ, സുജീഷ് കുമാർ, സജീവ്, ബൈജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. സതീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |