മണ്ണാർക്കാട്: നാട്ടുകൽ 55-ാം മൈൽ ചേലാക്കോടൻ മുഹമ്മദ് ആസിഫിന്റെ ദുരൂഹ മരണത്തിൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ കിണറിൽ ഡമ്മി പരീക്ഷണം നടത്തുമെന്ന് മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു. ആസിഫിന്റെ സുഹൃത്തുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തി. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഉന്നയിച്ചിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ബന്ധപ്പെട്ട മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസിഫിന്റെ മരണം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായ പരിശോധനകൾ നടത്തിവരികയാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
ചേലാക്കോടൻ വീട്ടിൽ നാസറിന്റെ മകനും ഫുട്‌ബാൾ താരവുമായ ആസിഫിനെ (20) കഴിഞ്ഞ ഡിസംബർ ഏഴിനാണ് വീട്ടിനടുത്തുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 11 മീറ്ററോളം ആഴത്തിൽ വെള്ളമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. നാട്ടുകൽ പൊലീസ് നടത്തിയ അന്വേഷണം ത്വരിതഗതിയിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും ആക്ഷൻ കൗൺസിലും ഉൾപ്പെടെ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് അന്വേഷണ ചുമതല ഡിവൈ.എസ്.പിയ്ക്ക് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |