കുറ്റ്യാടി: കുടിവെള്ളത്തിനായി അലയാതിരിക്കാൻ കയർകൊണ്ട് കരുതലൊരുക്കി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. ഒഴുകി പാഴാകുന്ന മഴവെള്ളത്തെ തിരിച്ചുപിടിക്കുന്നതിനായി കയ്യാലകളിലും മണ്ണൊലിപ്പിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിലും കയർ ഭൂവസ്ത്രം അണിയിക്കുന്ന തിരക്കിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ. 2022- 23 സാമ്പത്തിക വർഷത്തെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കയർ ഭൂവസ്ത്രം വിരിക്കൽ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത അനുഭവിക്കുന്ന പട്ടികജാതി കുടുംബങ്ങൾക്ക് ഉൾപ്പെടെ ആശ്വാസമാവും.
മഴവെള്ളം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറക്കാനും അതിലൂടെ ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയുമാണ് ലക്ഷ്യം. വേനലിലെ ജലക്ഷാമത്തിന് ഇതിലൂടെ പരിഹാരമാവും. കനാലുകളുടെയും തോടുകളുടെയും തീരങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിലൂടെ മണ്ണിടിച്ചിൽ തടയാനാകും. കയ്യാലകളിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിനൊപ്പം മഴക്കുഴികളും നിർമ്മിക്കുന്നുണ്ട്. മുളയാണി ഉപയോഗിച്ചാണ് കയർ ഭൂവസ്ത്രം ഉറപ്പിക്കുന്നത്. മുകളിലായി തീറ്റപ്പുല്ലുകൾ പിടിപ്പിക്കും. വടയം കരിങ്കൽപാലം തോടും തറപുറത്ത് താഴ തോടിന്റെ ഒരുകിലോമീറ്റർ നീളത്തിലും കയർ ഭൂവസ്ത്രം വിരിച്ച് പുല്ലുകൾ പാകി കഴിഞ്ഞു. പഞ്ചായത്ത് മുഴുവൻ പദ്ധതി നടപ്പാക്കാനാണ് ഭരണസമിതിയുടെ തീരുമാനം. ഇതിനായി ഒരോ വാർഡിനും 15 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പ്രകൃതിയെ രക്ഷിക്കണമെന്ന ദൗത്യമാണ് പ്രദേശവാസികൾ ഏറ്റെടുത്തിരിക്കുന്നത്.- ഒ.ടി നഫീസ, പ്രസിഡന്റ്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |