SignIn
Kerala Kaumudi Online
Thursday, 19 September 2024 2.55 PM IST

'രക്തശാലി'യിൽ നൂറ്മേനി കൊയ്ത് കാർഷികകൂട്ടായ്മ

Increase Font Size Decrease Font Size Print Page
kunnamangalam-news
രക്തശാലി ഇനം നെല്ലിന്റെ വിളവെടുപ്പ് നടത്തുന്ന അമൃതം കാർഷികകൂട്ടായ്മ

കുന്ദമംഗലം: ഔഷധഗുണങ്ങളുടെ കലവറയായ രക്തശാലി ഇനം നെല്ല് തരിശുഭൂമിയിൽ വിതച്ച് നൂറ്മേനി വിളവെടുത്തതിന്റെ സംതൃപ്തിയിലാണ് പറമ്പിൽബസാറിലെ അമൃതം കാർഷികകൂട്ടായ്മ. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരിലാണ് കേരളത്തിൽ അപൂർവ്വമായി കൃഷിചെയ്യുന്ന രക്തശാലി ഒന്നര ഏക്കറിൽ വിതച്ച് ജൈവനെൽകൃഷിയിൽ ഇവർ വിജയംകൊയ്തത്. കൃഷിചെയ്യാതെ കിടക്കുന്ന തരിശുനിലം കണ്ടെത്തികൃഷിയിറക്കുകയാണ് ഈ സംഘത്തിന്റെ രീതി. ശാസ്ത്രീയമായ രീതിയിൽ ചിട്ടയോടെ കൃഷിചെയ്താൽ ഏത് കൃഷിയും ഏറെ ലാഭകരമായിരിക്കുമെന്ന് കൃഷിയിലേക്ക് വരുന്ന പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്തുകകൂടിയാണ് ഇവരുടെ ദൗത്യം.

അമൃതം കാർഷികകൂട്ടായ്മയുടെ പ്രസിഡന്റ് ഇ .ബാലൻ, സെക്രട്ടറി യു.പി ഏകനാഥൻ , ട്രഷറർ പി.എം. ജയപ്രകാശൻ എന്നിവരാണ് പത്ത് പേരടങ്ങുന്ന ഈ സംഘത്തിന്റെ അമരക്കാർ. സർക്കാർ ജോലിയുള്ളവരും റിട്ടയർചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ഒരു വർഷം മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മ പറമ്പിൽ ബസാറിലും കുരുവട്ടൂരിലും മൂന്ന് ഏക്കറിൽ നെൽകൃഷിയും വാഴകൃഷിയും നടത്തുന്നുണ്ട്. കൃഷിയിൽ നിന്നുള്ള ലാഭം പാവപ്പെട്ട കർഷകരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ പ്രളയസമയത്തും കൊവിഡ് രൂക്ഷമായ കാലത്തും ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളും ഈ കൂട്ടായ്മ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. വെള്ളനൂർ പാതിരിശ്ശേരി ഇല്ലത്തെ ശ്രീകുമാരന്റെ കൃഷിയിറക്കാത്ത തരിശ് പാടം പാട്ടത്തിനെടുത്താണ് കൃഷി നടത്തിയത്. മൂന്നു മാസം കൊണ്ടു വിളവു തരുന്ന പരമ്പരാഗത നെൽവിത്തായ രക്തശാലി(Redrice) നെല്ല് തെരഞ്ഞെടുക്കാൻ കാരണം അതിന്റെ വിപണിമൂല്ല്യമാണ് എന്നാണ് ഇവർപറയുന്നത്. ഒരു കിലോ സാധാരണ ഇനം നെല്ലിന് 25 രൂപയുള്ളപ്പോൾ രക്തശാലി നെല്ലിന് 150 രൂപയാണ് വില. രണ്ടിനും കൂലിചെലവ് ഒരേപോലെയാണ്. കാലാവസ്ഥ വ്യതിയാനവും വയലിൽ പണിയെടുക്കാൻ ആളെകിട്ടാത്ത പ്രയാസവുമാണ് ഇവരെ അലട്ടുന്നത്. ഇപ്പോൾ അയൽസംസ്ഥാനതൊഴിലാളികളാണ് നെല്ല് കൊയ്യുന്നത്. രാസവളങ്ങളോ കീടനാശിനികളോ പ്രയോഗിക്കാത്ത നെല്ലിന് കോഴികാഷ്ഠവും ചാണകപ്പൊടിയുമാണ് വളം. കഴിഞ്ഞ ഒക്ടോബറിലാണ് വിതച്ചത്. ഒന്നരഏക്കറിൽ രക്തശാലി നെല്ല് കൃഷിയിറക്കുവാൻ 48000 രൂപയോളം ചെലവ് വന്നതായി ഇവർ പറയുന്നു.

ഇവിടെനിന്ന് 1000 കിലോവരെ നെല്ല് കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. സോഷ്യൽമീഡിയവഴിയാണ് രക്തശാലിയുടെ വിൽപ്പന. ഇത്തവണ ലാഭത്തിൽ നിന്ന് കാർഷികയന്ത്രങ്ങൾ വാങ്ങുവാനാണ് പദ്ധതിട്ടിരിക്കുന്നത്.

രക്തശാലി

ജീരകത്തിന്റെ വലുപ്പം ചുവന്നനിറമാണ്.സ്വാദിനൊപ്പം നിരവധി ഔഷധഗുണങ്ങൾ.പൊതുവിപണിയിൽ ലഭ്യമല്ലാത്ത ഈ നെല്ലിനം പൂർണ്ണമായും ആയുർവ്വദ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. മൂപ്പെത്താൻ 90 ദിവസം വേണം. വെള്ളത്തിലായാലും കൃഷി ചീഞ്ഞുപോകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.