ആലപ്പുഴ: പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകൾക്ക് സർക്കാർ നിശ്ചയിച്ച ചോദ്യഘടനയ്ക്കെതിരെ പരാതിയുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും രംഗത്തെത്തി. ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ എ ഗ്രേഡും എ പ്ലസും കിട്ടില്ലെന്നാണ് പരാതി. ഉയർന്ന ഗ്രേഡ് കിട്ടുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ബോധപൂർവമായ നടപടിയെന്നാണ് ആക്ഷേപം.
പാഠപുസ്തകങ്ങളുടെ ഫോക്കസ് ഏരിയയിൽ നിന്നു 70 ശതമാനം മാർക്കിനാണ് ചോദ്യം. ബാക്കി 30 ശതമാനം ഫോക്കസ് ഏരിയക്ക് പുറത്താണ്. പാഠപുസ്തകം മുഴുവൻ പഠിക്കാതെ എ ഗ്രേഡോ എ പ്ലസോ കിട്ടില്ലെന്നതാണ് നിലവിലെ അവസ്ഥ. മിടുക്കരായ വിദ്യാർത്ഥികൾ പോലും എ പ്ലസിലെത്താൻ പാടുപെടുമെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പാഠപുസ്തകങ്ങൾ മുഴുവൻ പഠിപ്പിക്കാൻ ഇനി സമയമില്ലാതിരിക്കെയാണ് ഫോക്കസ് ഏരിയ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ചത്.
കഴിഞ്ഞ വർഷം 80 ശതമാനം മാർക്കായിരുന്നു ഫോക്കസ് ഏരിയയിൽ നിന്നു വന്നത്. അക്കാലത്ത് അദ്ധ്യയനം തീരെ നടന്നിരുന്നില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. ഇത്തവണ ജൂൺ മുതൽ ഓൺലൈൻ ക്ലാസുകൾ കിട്ടിയതിനാൽ കൂടുതൽ അദ്ധ്യയനം നടന്നിട്ടുണ്ടെന്നാണ് വാദം. കഴിഞ്ഞ തവണ ഉദാര സമീപനം സ്വീകരിച്ചതോടെ ഒരു ലക്ഷത്തിലധികം പേർ എ പ്ലസ് നേടിയതോടെ പ്ലസ് വൺ പ്രവേശനമടക്കം സങ്കീർണമായിരുന്നു.
എ പ്ളസ് എളുപ്പമാകില്ല
80 മാർക്കിന് പരീക്ഷ എഴുതുന്ന വിഷയത്തിന് 120 മാർക്കിന്റെ ചോദ്യപേപ്പറാണ് നൽകുക. 120 മാർക്കിന്റെ 70 ശതമാനമെന്ന നിരക്കിൽ 84 മാർക്കിന്റെ ചോദ്യം ഫോക്കസ് ഏരിയയിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ധ്യാപകർ. എന്നാലിപ്പോൾ 80 മാർക്കിന്റെ 70 ശതമാനമായ 56 മാർക്കിനേ ഫോക്കസ് ഏരിയയിൽ നിന്ന് ചോദിക്കുവെന്ന പുതിയ സാഹചര്യം വന്നതോടെ എ പ്ലസും, എയും നേടണമെങ്കിൽ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 24 മാർക്ക് കൂടി നേടണം. ഫോക്കസ് ഏരിയയുടെ പകുതിപോലും ആഴ്ചയിൽ 3 ദിവസം മാത്രം ഉച്ചവരെയുള്ള ക്ലാസുകൊണ്ട് തീരില്ലെന്നിരിക്കെ, നോൺ ഫോക്കസ് ഏരിയ എങ്ങനെ കൈകാര്യംചെയ്യുമെന്ന അങ്കലാപ്പിലാണ് വിദ്യാർത്ഥികൾ. ഫോക്കസ് ഏരിയക്ക് കിട്ടുന്ന ചോയ്‌സ് പോലും നോൺ ഫോക്കസ് ഏരിയക്ക് അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവും വ്യാപകമാണ്.
വിദ്യാർത്ഥികൾക്ക് സമ്മർദ്ദമുണ്ടാക്കുന്ന തീരുമാനത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറണം. ഫോക്കസ് എരിയ അടിസ്ഥാനമാക്കി മാത്രമേ ചോദ്യപേപ്പർ തയ്യാറാക്കാവൂ. ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിൽ സ്വാശ്രയ വിദ്യാഭ്യാസ ലോബികളാണ്- എസ്.മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |